ഇന്ത്യയെ താറടിക്കാന്‍ പാകിസ്താൻ:യുഎന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന വാദം പൊളിച്ചടുക്കി ഐക്യരാഷ്ട്രസഭ
ജനീവ: പാക് സൈന്യത്തിന്‍റെ അവകാശ വാദങ്ങള്‍ തള്ളിക്കളഞ്ഞ് ഐക്യരാഷ്ട്രസഭ. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ച് ഐക്യ രാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്ന പാക് സൈന്യത്തിന്‍റെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞിട്ടുള്ളത്. പാക് വാദങ്ങള്‍ തള്ളിയ ഐക്യരാഷ്ട്രസഭ ഇതിന് തെളിവില്ലെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ നിരീക്ഷണം തടസ്സപ്പെടുത്താൻ ഇന്ത്യൻ സൈന്യം ശ്രമിച്ചുവെന്നും പാക് സൈന്യം അവകാശപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടേഴ്സിന്‍റെ വക്താവ് സ്റ്റീഫൻ ദുജാറിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ- പാക് അതിർത്തിയിലെ ഖഞ്ചാർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തുവച്ച് യുഎൻഎംഒജിഐപി (യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ഒബ്സെർവർ ഗ്രൂപ്പ് ഇൻ ഇന്ത്യ ആൻഡ് പാകിസ്താൻ) വാഹനത്തിന് നേരെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് തെളിവില്ലെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു.
പാക് വാദം യുഎന്‍ പൊളിച്ചു
ഐക്യരാഷ്ട്ര സഭയുടെ രണ്ട് സൈനിക നിരീക്ഷണ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച വാഹനം ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നാണ് പാക് വാദം. പാക് സൈന്യത്തിന്‍റെ മീഡിയ വിംഗായ ഇന്‍റർ സർവ്വീസസ് പബ്ലിക് റിലേഷൻസ് പ്രസ്താവനയിലാണ് ഇക്കാര്യം ആരോപിച്ചിട്ടുള്ളത്.
തെളിവില്ലെന്ന് യുഎൻ
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാക് അധീന കശ്മീരിലെ ഭിംബർ ജില്ലയിലൂടെ പാക് സൈന്യത്തിന്‍റെ മിലിട്ടറി ഒബ്സെർവർ ഗ്രൂപ്പിന്‍റെ വാഹനം സഞ്ചരിക്കുമ്പോൾ വെടിയൊച്ച കേട്ടിരുന്നതായും എന്നാൽ വാഹനത്തെ ലക്ഷ്യം വെച്ചാണ് വെടിവെയ്പുണ്ടായത് എന്നതിന് തെളിവില്ലെന്നും ആർക്കും വെടിവെയ്പിൽ പരിക്കേറ്റിട്ടില്ലെന്നും സെക്രട്ടറി ജനറലിന്‍റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പാക് സൈന്യം കള്ളം പറയുന്നു!!
ഇന്ത്യന്‍ സൈന്യം ഒബ്സെർവർ ഗ്രൂപ്പിന്‍റെ വാഹനത്തിന് നേരെ വെടിയുതിർത്തെന്ന വാര്‍ത്ത പാക് സൈന്യത്തിന്‍റെ മീഡിയ വിംഗിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ വെടിനിർത്തൽ കരാര്‍ ലംഘിച്ചുവെന്നും ഇന്ത്യൻ സൈന്യം വെടിവെയ്പ് അവസാനിക്കുന്നതുവരെ പാക് സൈന്യം തിരിച്ചടിച്ചെന്നുമായിരുന്നു പാക് സൈന്യത്തെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ.