ചൈനയ്ക്കും റഷ്യയ്ക്കും യുഎസ് ഉപരോധം! ഉത്തരകൊറിയ വിഷയത്തില്‍ വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന്
ഉത്തരകൊറിയയെ പിന്തുണയ്ക്കുകയും ആണവായുധമുള്‍പ്പെടെയുള്ള ആയുധ പരീക്ഷണങ്ങള്‍ക്ക് സഹായം ചെയ്തു നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് യുഎസ് ഉപരോധം.
വാഷിംഗ്ടണ്‍: ഉത്തരകൊറിയയുമായുള്ള സംഘര്‍ഷത്തിനിടെ റഷ്യന്‍- ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. ഉത്തരകൊറിയയെ പിന്തുണയ്ക്കുന്ന പത്ത് റഷ്യന്‍- ചൈനീസ് കമ്പനികള്‍ക്കും ആറ് വ്യക്തികള്‍ക്കുമാണ് യുഎസിന്‍റെ ഉപരോധം. ഉത്തരകൊറിയയെ പിന്തുണയ്ക്കുകയും ആണവായുധമുള്‍പ്പെടെയുള്ള ആയുധ പരീക്ഷണങ്ങള്‍ക്ക് സഹായം ചെയ്തു നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് യുഎസ് ഉപരോധം.
അമേരിക്ക ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ഉത്തരകൊറിയ്ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതോടെ ചൈന രംഗത്തിയിരുന്നു. ഉപരോധം ഒന്നിനും പരിഹാരമല്ലെന്ന് ചൂണ്ടിക്കാണിച്ച ചൈന ഉപരോധത്തെ പരോക്ഷമായി എതിര്‍ക്കുകയും ചെയ്തു. ഉത്തരകൊറിയയോട് മിസൈല്‍ പരീക്ഷണങ്ങളും ആണവ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കാനുമാണ് ചൈന ആവശ്യപ്പെട്ടിരുന്നത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം നടത്തിയത്. അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിച്ചും ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും മറികടന്ന് ആണവപരീക്ഷങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നടത്തരുതെന്നാണ് നിര്‍ദേശം.
ഉപരോധത്തില്‍ കുരുക്കി യുഎസ്
ബുധനാഴ്ചത്തെ യുഎസ് ഉപരോധം പ്രാബല്യത്തില്‍ വന്നതോടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ താല്‍പ്പര്യങ്ങള്‍ അമേരിക്ക ബ്ലോക്ക് ചെയ്തിട്ടുണ്ട്. യുഎസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ടെന്ന് യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സാമ്പത്തിക ഉപരോധത്തില്‍ ചൈനയും- റഷ്യയും
ഉത്തര കൊറിയന്‍ ഏജന്‍സി വ്യാപാരത്തിലും കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍- ആണവ പരീക്ഷണങ്ങള്‍, തൊഴിലാളികളുടെ കയറ്റുമതി, പിന്തുണ നല്‍കുന്ന മൂന്നാംകിട രാഷ്ട്രങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് യുഎസ് ഉപരോധം. ഇത്തരക്കാരെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് യുഎസ് തിരക്കിട്ട് ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളത്.
ഉത്തരകൊറിയയെ ഒറ്റപ്പെടുത്തും
ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍- ആണവപരീക്ഷങ്ങളെ അളവറ്റ് പിന്തുണയ്ക്കുന്നവര്‍ക്ക് നേല്‍ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുത്താനാണ് യുഎസിന്‍റെ നീക്കമെന്നും ഇത് തുടരുമെന്നും യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.
ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡാന്‍ഡോങ് റിച്ച് എര്‍ത്ത് ട്രേഡിംഗ് കോ, മോസ്കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെഫസ്റ്റ് എം എല്‍എല്‍സി എന്ന കമ്പനി, കമ്പനി ഡയറക്ടര്‍ റഷ്യന്‍ പൗരനുമായ റൂബന്‍ കിറകോസ്യാന്‍, ചൈന-ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിന്‍സെങ് ഇന്‍റര്‍നാഷണല്‍ ട്രേഡിംഗ് കമ്പനി എന്നിവയാണ് യുഎസ് ഉപരോധമേര്‍പ്പെടുത്തിയ കമ്പനികളില്‍ ഉള്‍പ്പെടുന്നത്.
സമാധാനം വെച്ചുള്ള കളിയില്ല
കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാനം ഇല്ലാതാക്കുന്നതിനായി ഉത്തരകൊറിയയ്ക്ക് പിന്തുണ നല്‍കുന്ന ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും മേഖലയിലെ സമാധാനം അനിശ്ചിതാവസ്ഥയിലാക്കുന്ന തരത്തില്‍ വരുമാനമുപയോഗിച്ച് ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാനും നാശത്തിന്‍റെ വക്കിലെത്തിക്കാനുമുള്ള നീക്കങ്ങളെ പിന്തുണയ്ക്കാനാവില്ലെന്നും യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.
മൂന്ന് ചൈനീസ് കമ്പനികള്‍
നേരത്തെ 2013ലുസം 2016 ലും യുഎസ് ട്രഷറി വകുപ്പ് മൂന്ന് ചൈനീസ് കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി കയറ്റുമതിയുമായി ബന്ധപ്പെട്ട് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
യുഎന്‍ ഉപരോധം
ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയാണ് ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുതിത്തിയത്. അന്താരാഷ്ട്ര സമൂഹത്തിന്‍റേയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടേയും മുന്നറിയിപ്പ് മറികടന്ന് നിരന്തരം ആണവ- മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് പതിവാക്കിയതാണ് ഇതിന് കാരണമായത്. അമേരിക്ക ഉപരോധമേര്‍പ്പെടുത്താനുള്ള ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിപ്പിച്ചതാണ് നിര്‍ണായകമായത്.
ഉപരോധം തള്ളിക്കളഞ്ഞു
ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ തള്ളിക്കൊണ്ട് സര്‍ക്കാര്‍ മുഖപത്രം റൊഡാങ് സിന്‍മുനില്‍ രംഗത്തെത്തിയിരുന്നു. പത്രം പ്രസീദ്ധീകരിച്ച ലേഖനത്തിലാണ് ഉപരോധം തള്ളിക്കളഞ്ഞത്. ഉത്തരകൊറിയ്ക്ക് നേരെയുള്ള നടപടിയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിക്കുന്ന പത്രം ഉപരോധമുള്‍പ്പെടെയുള്ള നടപടികൊണ്ട് തങ്ങളെ പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് രാജ്യത്തിന്‍റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനാണെന്നുള്ള വാദവും മാധ്യമം മുന്നോട്ടുവയ്ക്കുന്നത്.
യുഎന്‍ പ്രമേയത്തിന്‍റെ ലംഘനം
ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സമ്മതിച്ച ചൈന സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തില്‍ അപലപിച്ച ചൈന മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിരോധ സംവിധാനം കൊണ്ട് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാവില്ലെന്നും സൈനിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയേ ഉള്ളൂവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്.
ക്ഷമപരീക്ഷണങ്ങള്‍
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം 14 മിസൈല്‍ പരീക്ഷണങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ആണവ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മുണ്‍ ജി ഇന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം
ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ഏറ്റവും ശക്തിയേറിയ ഭൂണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ജൂലൈയില്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ജഗാന്‍സ് പ്രവിശ്യയില്‍ നിന്നാണ് ജൂലൈ 29ന് അമേരിക്ക വിക്ഷേപിച്ചത്. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈല്‍. ഈ മാസം ഇതു മൂന്നാം തവണയാണ് ഉത്തരകൊറിയ ഇത്തരത്തിലുള്ള മിസൈല്‍ പരീക്ഷണം നടത്തുന്നത്. 3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാന്‍ ശേഷിയുള്ളതാണ് പുതിയ ബാലിസ്റ്റിക് മിസൈലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.