സ്വവര്‍ഗ്ഗാനുരാഗവും ഗര്‍ഭനിരോധനവും ... കത്തോലിക്കര്‍ മാറുന്നു
വത്തിക്കാന്‍: കത്തോലിക്ക സഭ വിപ്ലവകരമായ മാറ്റങ്ങളിലേക്ക്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ തുടക്കമിച്ച ആശയ സംവാദങ്ങള്‍ക്ക് വത്തിക്കാനില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സുന്നഹദോസില്‍ അംഗീകാരം.
സ്വവര്‍ഗ്ഗാനുരാഗവും, ലിവിങ് ടുഗദറും, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും, വിവാഹമോചനവും പാപമായിക്കണ്ടിരുന്ന കത്തോലിക്ക സമൂഹം മാറ്റത്തിന്റെ പാതയിലാണ്. സ്വവര്‍ഗ്ഗാനുരാഗികളേയും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നവരേയും സമുദായം സ്വാഗതം ചെയ്യണമെന്നാണ് സുന്നഹദോസില്‍ ഉയര്‍ന്നുവന്ന ആശയം.
ബിഷപ്പുമാരുടെ സുന്നഹദോസിലെ തീരുമാനം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അവിടെ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണിവ.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് കത്തോലിക്ക സഭ സ്വവര്‍ഗ്ഗാനുരാഗികളുടെ കാര്യം ചര്‍ച്ച ചെയ്യുന്നത് തന്നെ. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചുമതലയേറ്റതിന് ശേഷം ഇക്കാര്യത്തില്‍ പല വിധത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന് കത്തോലിക്ക സഭ എതിരായിരുന്നു. ഇത് സംബന്ധിച്ച് 1968 ല്‍ അന്നത്തെ പോപ്പ് പുറത്തിറക്കിയ കത്ത് പുന:പരിശോധിക്കണം എന്ന ആവശ്യവും സുന്നഹദോസില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. വിവാഹ മോചനം സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കാനും ബിഷപ്പുമാരുടെ സുന്നഹദോസില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചുമതലയേറ്റിട്ട് ഒന്നര വര്‍ഷം പൂര്‍ത്തിയായി. കമ്യൂണിസ്റ്റ് പാപ്പ എന്നാണ് കത്തോലിക്കാ സഭയിലെ തന്നെ ഒരു വിഭാഗം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും കാലം സഭ പിന്തുടര്‍ന്ന് പോന്ന പല രീതികളും പുന:പരിശോധിപ്പിക്കുന്ന നിലപാടുകളാണ് ഫ്രാന്‍സിസ് പാപ്പ എടുത്ത് പോരുന്നത്.