ഇന്ത്യയും സൗദിയും ആയുധം വാങ്ങിക്കൂട്ടുന്നു; രേഖകള്‍ പുറത്ത്, നേട്ടം ഒരൊറ്റ രാജ്യത്തിന്!!
ആഗോളതലത്തില്‍ ആയുധ വില്‍പ്പന കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വര്‍ധിച്ചത് ഇരട്ടിയിലധികം. 1990ന് ശേഷം ഏറ്റവും ഉയര്‍ന്ന ആയുധ വില്‍പ്പനയാണ് അഞ്ചുവര്‍ഷത്തില്‍ നടന്നത്.
ലണ്ടന്‍: ആഗോളതലത്തില്‍ ആയുധ വില്‍പ്പന കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വര്‍ധിച്ചത് ഇരട്ടിയിലധികം. 1990ന് ശേഷം ഏറ്റവും ഉയര്‍ന്ന ആയുധ വില്‍പ്പനയാണ് അഞ്ചുവര്‍ഷത്തില്‍ നടന്നത്. ഇതില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയും സൗദിയുമാണ്.
ആഗോള ആയുധ ഇടപാടുകള്‍ നിരീക്ഷിക്കുന്ന സ്റ്റോക്‌ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 2012നും 2016നുമിടയില്‍ ഇന്ത്യ വാങ്ങിക്കൂട്ടിയത് ആഗോളതലത്തില്‍ വിറ്റ ആയുധങ്ങളുടെ 13 ശതമാനമാണ്. തൊട്ടുപിന്നിലാണ് സൗദിയും യുഎഇയും. മൂന്ന് രാജ്യങ്ങളും ആയുധങ്ങള്‍ വാങ്ങുന്നത് കൂടുതലും അമേരിക്കയില്‍ നിന്നാണ്.
ഇന്ത്യ, സൗദി, യുഎഇ തുടങ്ങി രാജ്യങ്ങള്‍ക്ക് ശേഷമാണ് പ്രബല ശക്തിയായ ചൈനയുള്ളത്. 2007നും 2011നുമിടയില്‍ ആഗോള ആയുധ ഇറക്കുമതിയുടെ 9.7 ശതമാനമായിരുന്നു ഇന്ത്യ വാങ്ങിയിരുന്നത്. അതാണിപ്പോളല്‍ 13 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സൗദി വാങ്ങിയ ആയുധങ്ങളുടെ തോത് ഞെട്ടിപ്പിക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 212 ശതമാനം അധികം ആയുധങ്ങളാണ് അവര്‍ വാങ്ങിയത്. അറബ് ലോകത്തെ യുദ്ധ സാഹചര്യവും യമന്‍, സിറിയ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമെ ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയുമാണ് സൗദിയെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പാകിസ്താനും ചൈനയുമാണ് ഇന്ത്യയെ ആയുധം ഇറക്കുമതിയില്‍ ഒന്നാമതെത്തിക്കാന്‍ കാരണമെന്ന് പറയാം. ആണവ ശക്തികളായ ചൈനയും പാകിസ്താനും തമ്മില്‍ നല്ല ബന്ധമാണ്. ഈ ബന്ധമാകട്ടെ ഇന്ത്യക്ക് ഭീഷണിയുമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആയുധ ഇറക്കുമതി.
ഏഷ്യയിലും ആഗോളതലത്തിലും പ്രബല ശക്തിയായി മാറുകയാണ് ചൈന. പാകിസ്താനില്‍ അവര്‍ നിക്ഷേപിക്കുന്നത് ശതകോടികളുടെ ഡോളറാണ്. ഇന്ത്യ തങ്ങളുടെതാണെന്ന് പറയുന്ന ഭൂപ്രദേശങ്ങളില്‍ വരെ ചൈന പാകിസ്താനുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്ത്യ അമേരിക്കയുമായി അടുപ്പം നിലനിര്‍ത്തുന്നത്. ഇന്ത്യയുമായി ബന്ധം ശക്തമാക്കാന്‍ അമേരിക്കക്കും താല്‍പര്യമാണ്. ചൈനക്ക് ബദല്‍ ശക്തിയായി ഇന്ത്യയെ മാറ്റാനാണ് അവരുടെ നീക്കം. ഏഷ്യയില്‍ ചൈനയോട് ഉടക്കി നില്‍ക്കുന്ന വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും ഇന്ത്യക്ക് മികച്ച ബന്ധമാണുള്ളത്.
ഇന്ത്യയില്‍ നിര്‍മിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പദ്ധതിയുടെ ഭാഗമായി ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി നിര്‍മിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ല. ഇന്ത്യക്ക് ആവശ്യമുള്ള അത്ര ആയുധങ്ങള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മിക്കാനാവുന്നില്ലെന്നും അതുകൊണ്ടാണ് വിദേശത്ത് നിന്നു ഇറക്കുന്നതെന്നും ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി സൈമണ്‍ വെസിമാന്‍ പറയുന്നു.
കാലപ്പഴക്കം ചെന്ന സൈനിക ഉപകരണങ്ങള്‍ ആധുനിക വല്‍ക്കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 25000 കോടി ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തോക്ക്, യുദ്ധവിമാനങ്ങള്‍ മുതല്‍ യുദ്ധക്കപ്പലുകള്‍ വരെ വാങ്ങുന്നത് ഇതില്‍പ്പെടും. ലേക്കീഡ് മാര്‍ട്ടിന്‍ കോര്‍പ്, സഅബ് എബി തുടങ്ങിയ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഈ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
തദ്ദേശീയ കമ്പനികള്‍ നിര്‍മിക്കുന്ന ആയുധങ്ങളിലെ വിശ്വാസ്യതയുടെ കുറവും നിര്‍മാണത്തിലെ വൈകലുമാണ് ഇന്ത്യയെ വിദേശരാജ്യങ്ങളിലേക്കും കമ്പനികളിലേക്കും ആകര്‍ഷിപ്പിക്കുന്നത്. റഷ്യ, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ആയുധങ്ങള്‍ കൂടുതല്‍ ഇറക്കുന്നത്.
എന്നാല്‍ ചൈനയുടെ കാര്യത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. അവര്‍ ഇറക്കുമതി കുറച്ച് തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആയുധം ഇറക്കുന്നതില്‍ ചൈന 4.5 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇന്ത്യക്ക് ആവശ്യമുള്ള ആയുധങ്ങള്‍ പൂര്‍ണമായും തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രതിരോധ വകുപ്പിലെ ഉന്നതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, സൗദിയും യുഎഇയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കൂടുതലും അമേരിക്കയില്‍ നിന്നാണ്. അമേരിക്ക ഇരുരാജ്യങ്ങളുമായും അടുത്ത ബന്ധമാണ് നിലനിര്‍ത്തുന്നത്. യമനിലും സിറിയയിലും സൗദിയും കൂട്ടരും നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കയുടെ നല്ല പിന്തുണയുമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ അമേരിക്കക്ക് ആയുധവില്‍പ്പന വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സാരം.