ശ്രീറാം വെങ്കിട്ടരാമന്റെ കസേര തെറിപ്പിക്കാൻ കോൺഗ്രസും എൽഡിഎഫും ഒറ്റക്കെട്ട്!!ശ്രീറാം പുറത്തേക്ക്?
കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ദേവികുളം സബ്കളക്ടർ ശ്രീറാംവെങ്കിട്ടരാമൻ അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. ഇതിന്റെ പേരിലാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്
തിരുവനന്തപുരം: മൂന്നാറിൽ സർക്കാർ ഭൂമി കൈയ്യേറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതു മുതൽ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ പലരുടെയും കണ്ണിലെ കരടായി മാറിയിട്ടുണ്ട്. അതിനാൽ എങ്ങനെയും ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് പലരും.
ഭൂമാഫിയയെ വിരട്ടിയ ശ്രീറാം വെങ്കിട്ടരാമൻ പിടിച്ചു നിന്നു!! അദീലയുടെ കസേര തെറിച്ചു!! പിന്നിൽ സിപിഎം ?
ഇപ്പോഴിത അതിന് അവസരം ലഭിച്ചിരിക്കുന്നുവെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമനെതിരെ പടയൊരുക്കം നടത്തുന്നതിൽ മുന്നിലുള്ളത് മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടി സിപിഎമ്മാണ്. കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഫോർട്ട് കൊച്ചി സബ്കലക്ടർ അദീല അബ്ദുളളയെ ദിവസങ്ങൾക്ക് മുമ്പ് സ്ഥലം മാറ്റിയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെയും മാറ്റണമെന്നാണ് ആവശ്യം.
അട്ടിമറിക്കുന്നു
കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ദേവികുളം സബ്കളക്ടർ ശ്രീറാംവെങ്കിട്ടരാമൻ അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. ഇതിന്റെ പേരിലാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്.
സർവകക്ഷി സംഘം
ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്നാവശ്യപ്പെട്ട് സർവകക്ഷി സംഘമാണ് മുഖ്യമന്ത്രിയെ കണ്ടിരിക്കുന്നത്. എംഎം മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെങ്കിട്ടരാമനെ മാറ്റണമെന്നാവശ്യപ്പെട്ട് പിണറായിയെ കണ്ടിരിക്കുന്നത്. എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എകെ മണി, സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിഎ കുര്യൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
കൈയ്യേറ്റം ഒഴിപ്പിക്കൽ
മൂന്നാർ പോലീസ് സ്റ്റേഷനു സമീപത്തുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് സർവകക്ഷി സംഘം മുഖ്യമന്തിയെ സമീപിച്ചിരിക്കുന്നത്. ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ വ്യക്തിയുടെ കൈവശം
മൂന്നാർ വില്ലേജ് ഓഫീസ് നിർമ്മിക്കാനായിട്ടാണ് പോലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെന്‍റ് സ്ഥലം കണ്ടുകെട്ടാൻ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയത്. 12 വർഷമായി സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഭൂമിയാണിത്. 1948 മുതൽ ഡിസ്റ്റിലറിക്കായി സർക്കാർ വിട്ടു നൽകിയ ഭൂമിയാണിത്. 1996ൽ ആന്റണി സർക്കാർ ചാരായം നിരോധിക്കുന്നതു വരെ ഈ സ്ഥലം ചില അബ്കാരികളുടെ കൈവശമായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
ഭൂമി കൈയ്യേറ്റമെന്ന് റവന്യൂ വകുപ്പ്
സർക്കാർ ഭൂമി കൈയ്യേറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.
ധാരണകൾ ലംഘിച്ചിട്ടില്ല
അതേസമയം മുഖ്യമന്ത്രിയുടെ യോഗത്തിലുണ്ടാക്കിയ ധാരണകളൊന്നും തന്നെ ലംഘിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റ കർഷകർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും പത്തുസെന്റിൽ താഴെയുള്ള ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും റവന്യൂ അധികൃതർ വിശദീകരിക്കുന്നു.
അദീലയ്ക്ക് പിന്നാലെ
ഫോർട്ട് കൊച്ചി സബ്കളക്ടർ അദീല അബ്ദുള്ളയെ ദിവസങ്ങൾക്ക് മുമ്പ് സ്ഥലം മാറ്റിയിരുന്നു. കൊച്ചി സബ്കളക്ടർ ചുമതലയിൽ നിന്ന് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്കാണ് അദീലയെ മാറ്റിയിരിക്കുന്നത്. ജൈവ വൈപ്പിൻ പദ്ധതി നോഡൽ ഓഫീസറുടെ അധിക ചുമതലയും അദീലയ്ക്കുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. അജൻഡയ്ക്ക് പുറത്തു നിന്നുള്ള ഇനമായിട്ട് മുഖ്യമന്ത്രി തന്നെയാണ് വിഷയം അവതരിപ്പിച്ച് തീരുമാനം എടുത്തത്.
കൈയ്യേറ്റത്തിനെതിരായ നടപടി
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയ്യേറ്റത്തിനും നിലം നികത്തലിനുമെതിരെ അദീല കർശന നടപടി സ്വീകരിച്ചിരുന്നു. കൂടാതെ നഗരത്തിന്റെ പല ഇടങ്ങളിലായി 60 കോടി രൂപയോളം വിലവരുന്ന ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി എടുത്തിരുന്നു. ഇതൊക്കയാണ് അദീലയുടെ കസേര തെറിക്കാൻ കാരണമായത്. കൂടാതെ സ്വകാര്യ ഫ്ലാറ്റ് നിർമാണ സ്ഥാപനത്തിന് ഏഴര ഏക്കറോളം നികത്താന്‍ അനുമതി നൽകാതിരുന്നു. ഇതിനെ തുടർന്ന് ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകുന്നത് നിലനിൽക്കില്ലെന്ന് ഉപദേശം ലഭിച്ചിരുന്നുവെങ്കിലും റവന്യൂ വകുപ്പിന്റെ പിന്തുണയോടെ അപ്പീൽ നൽകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു കസേര തെറിച്ചത്. സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് നടപടി. അദീലയെ മാറ്റണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.