ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം നിലവിളിച്ച് കൊണ്ട് നിയമസഭയ്ക്ക് ചുറ്റും ഓടിയ അലന്‍സിയര്‍!
കമലിന്റെ സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടിയാണ് അലന്‍സിയര്‍ കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ ഈ കോമാളിത്തരം കാട്ടിയത്. സുരേഷ് ഗോപിയെയും മോഹന്‍ലാലിനെയും സിനിമക്കകത്തും പുറത്തുമുള്ളവര്‍ അധിക്ഷേപിച്ചപ്പോള്‍ ഈ അലന്‍സിയര്‍ എവിടെയായിരുന്നു - അലന്‍സിയറിന്റെ പ്രകടനം ഇഷ്ടപ്പെടാത്തവര്‍ക്ക് ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ആരോപണങ്ങളും.
Read Also: ആർട്ടിസ്റ്റ് ബേബിയുടെ നട്ടെല്ലെങ്കിലും സൂപ്പർതാരങ്ങൾക്ക് കാണിച്ചുകൂടെ.. ഒന്നുമില്ലെങ്കിലും കുറേ ഡയലോഗ് പറഞ്ഞതല്ലേ!!!
എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും അറിയാത്ത ഒരു അലന്‍സിയറുണ്ട്. ആ അലന്‍സിയര്‍ ഒരു വേഷം കിട്ടാന്‍ വേണ്ടി ഒരു സംവിധായകന്റെ മുന്നില്‍ കുനിഞ്ഞുനില്‍ക്കുന്നവനല്ല. ഇതാദ്യമായിട്ടുമല്ല കാവിഭീകരതയ്‌ക്കെതിരെ അലന്‍സിയര്‍ പ്രതിഷേധിക്കുന്നതും. ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം നിലവിളിച്ച് കൊണ്ട് നിയമസഭയ്ക്ക് ചുറ്റും ഓടിയ ഒരു അലന്‍സിയറുണ്ട്. അയാളെ അറിയുമോ...
ജോണിനെ ഓര്‍മിപ്പിക്കുന്ന കഥകള്‍
അതിസാധാരണക്കാരനായ ഒരു നടനില്‍ നിന്നും സൂപ്പര്‍താരങ്ങളെ വെല്ലുന്ന വാര്‍ത്താപ്രാധാന്യമാണ് ഒരു ദിവസം കൊണ്ട് അലന്‍സിയര്‍ നേടിയെടുത്തത്. കാസര്‍കോട് ബസ് സ്റ്റാന്റ് പരിസരത്ത് അദ്ദേഹം നടത്തിയ വേറിട്ട പ്രതിഷേധത്തിലൂടെ. സംവിധായകന്‍ ജോണ്‍ എബ്രഹാമിനെ വെല്ലുന്ന കഥകളാണ് അലന്‍സിയറെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്ത ദിവസം നിലവിളിച്ചുകൊണ്ട് നിയമസഭയ്ക്ക് ചുറ്റും ഓടി എന്നതാണ് കഥകളിലൊന്ന്.
അന്ന് എന്താണ് സംഭവിച്ചത്?
1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും ആറ് വട്ടം അല്ലാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് വലം വച്ചിട്ടുണ്ട് ഞാന്‍. അന്ന് തിരുവനന്തപുരത്ത് നിരോധനാജ്ഞയായിരുന്നു. - അന്ന് സംഭവിച്ചത് എന്താണെന്ന് അലന്‍സിയര്‍ തന്നെ പറയുന്നത് ഇങ്ങനെ. അതൊരു പ്രതിഷേധമായിരുന്നു.
എന്തുകൊണ്ട് ഈ സമരങ്ങള്‍
എന്തിനാണ് ഇങ്ങനെ പ്രതിഷേധിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ അതിനും അലന്‍സിയറിന് കൃത്യമായ ഉത്തരമുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ അത് തന്റെ ബാദ്ധ്യതയാണ് എന്ന് അലന്‍സിയറിന് അറിയാം. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഒരു കലാകാരനായ താന്‍ ചെയ്യേണ്ടതാണിത്. ഈ ബോധ്യത്തിന്റെ പുറത്താണ് ഇതൊക്കെ ചെയ്യുന്നതും.
അന്ന് നാടകക്കാരന്‍, ഇന്ന് സിനിമാക്കാരന്‍
നാടകപ്രവര്‍ത്തകനായിരുന്ന കാലത്തായിരുന്നു സെക്രട്ടറിയേറ്റിന് ചുറ്റും വലംവെച്ച സംഭവം ഉണ്ടായത്. അലന്‍ സിയറിനെ അറിയുന്നവര്‍ക്ക് ഇതൊന്നും പുതുമയല്ല. പക്ഷേ ഒരുപാട് ആളുകളിലേക്ക് അത് എത്തിയില്ല. അന്ന് ഇന്നത്തെപോലെ സോഷ്യല്‍ മീഡിയയും ഇല്ല. സിനിമാക്കാരന്‍ ആയതുകൊണ്ട് തന്നെ ഈ പ്രതിഷേധം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മമ്മൂട്ടിയുടെ പ്രതികരണം
സഹപ്രവര്‍ത്തകരും സിനിമാ താരങ്ങളും തന്നെ അഭിനന്ദിച്ചു എന്നാണ് അലന്‍സിയര്‍ ഏഷ്യാനെറ്റിനോട് സംസാരിക്കവേ പറഞ്ഞത്. ലാല്‍ ജോസ് വിളിച്ച് അഭിനന്ദിച്ചു. ചേട്ടന്റെ ചങ്കൂറ്റം സമ്മതിച്ചു എന്ന് പറഞ്ഞു. നാടകത്തിന്റെ ക്ലിപ്പ് വാട്ട്സാപ്പ് വഴി മമ്മൂക്കയ്ക്ക് അയച്ചു കൊടുത്തിരുന്നു. രണ്ട് കൈയടിയും ഒരുമ്മയും വാട്ട്സാപ്പിലൂടെ മമ്മൂട്ടി തിരിച്ചയച്ചു എന്നും അലന്‍സിയര്‍ പറയുന്നു.
എനിക്ക് പരിചയം ഇങ്ങനെയാണ്
ഞാന്‍ എനിക്ക് പരിചയമുള്ള രീതിയില്‍ പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ അവര്‍ക്ക് പരിചിതമായ രീതിയില്‍ പ്രതികരിക്കട്ടെ. മറ്റുള്ളവര്‍ പ്രതികരിക്കുന്നില്ല എന്ന് പറയുന്നതിലോ കുറ്റപ്പെടുത്തുന്നതിലോ കാര്യമില്ല. മറ്റുള്ളവര്‍ നിശബ്ദരായി ഇരിക്കുന്നു എന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. ഒരു കലാകാരന്‍ ഒരിക്കലും മറ്റൊരു കലാകാരനെ നാടുകടത്താനോ അധിക്ഷേപിക്കാനോ ഇറങ്ങില്ലെന്ന് എനിക്ക് തോന്നുന്നു.
അവസരം കിട്ടാന്‍ വേണ്ടിയല്ല
കമലിന്റെ ചിത്രത്തില്‍ റോള്‍ കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്നൊക്കെ പറയുന്നവര്‍ക്ക് എന്നെ അറിയില്ല. രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് എവിടെ നിന്നും വാങ്ങേണ്ട കാര്യമൊന്നും ഇല്ലല്ലോ. ഞാന്‍ ജനിച്ച മണ്ണാണ് എന്റെ ദേശീയത. ഒരു കമലിന് വേണ്ടിയോ ാധാകൃഷ്ണന്റെ പ്രസ്താവന കേട്ടോ മാത്രം ചെയ്യുന്നതല്ല ഇതൊന്നും.
ഉത്തരവാദിത്തങ്ങള്‍ വലുതാണ്
ഇപ്പോഴത്തെ ഭീഷണികളെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. നാം എന്ത് പറയണം, എവിടെ പോകണം എന്നോക്കെ ചിലര്‍ ആജ്ഞാപിക്കുന്നു.നിശബ്ദരായി ഇരുന്നാല്‍, ചിലര്‍ വന്ന് നാം അറിയാതെ തന്നെ നമ്മുടെ നാവ് മുറിച്ചെടുക്കുന്ന അവസ്ഥ വന്നേക്കാം അത്തരം അവസ്ഥ വരാതിരിക്കണം. അതിനുള്ള ജാഗ്രത പുലര്‍ത്താന്‍ കലാകാരനും സമൂഹത്തിനും കഴിയണം. - അലന്‍ സിയര്‍ പറയുന്നു.