നടിയെ അക്രമിച്ച സംഭവം; മുഖ്യനെ പിന്തുണച്ച് കോടിയേരി, പ്രസ്താവന ആദ്യ റിപ്പോർട്ടിൽ!!
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസില്‍ ഉള്‍പ്പെട്ടയാളെ എത്രനേരം ചോദ്യംചെയ്യണമെന്ന് പോലീസ് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കെ സംഭവത്തിൽ ഗൂഢാലോചനകൾ ഒന്നും തന്നെ ഇല്ലെന്ന് പോലീസ് മന്ത്രി കൂടിയായ പിണറായി വിജയൻ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേസിൽ ഉൾപ്പെട്ട പ്രമുഖരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. പിന്നീട് കാര്യമായി പോലീസ് ഇടപെട്ടതുകൊണ്ടാകാം കേസ് നല്ല നിലയ്ക്ക് മുന്നോട്ട് പെകുന്നതെന്നും കോടിയേരി പറഞ്ഞു. പുതിയ സംഭവങ്ങൾ പുറത്തുവരുമ്പോൾ പോലീസ് അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും പോലീസ് ഒരാളെ എത്ര നേരം ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ ബാഹ്യശക്തികൾക്ക് ഇടപെടാൻ കഴിയില്ലെന്നും അത് പോലീസാണ് താരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിർഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്പി ജോർജ് പറഞ്ഞു. ചില കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ട്. ഗൂഢാലോചനയിലും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതും അതിന് പിന്നാലെയുണ്ടായ സംഭവങ്ങളുമായും ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ഇന്നലെ 13 മണിക്കൂറോളമാണ് പൊലീസ് ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.05വരെ നീണ്ടു.
പതിമൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെയാണ് ഇരുവരും മടങ്ങിയത്. ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും പോലീസ് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. എഡിജിപി ബി സന്ധ്യ, എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്, അന്വേഷണോദ്യഗസ്ഥന്‍ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസ് എന്നിവരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രണ്ടുപേരില്‍ നിന്നും വെവ്വേറെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.