നടി വീണ്ടും ആക്രമിക്കപ്പെടും, ദിലീപുമായി ചേര്‍ന്ന് തെളിവില്ലാതാക്കും; സുനിക്ക് ജാമ്യമില്ല
പള്‍സര്‍ സുനിയെ ജയിലില്‍ കത്തെഴുതാന്‍ സഹായിച്ച സഹതടവുകാരന്‍ വിപിന്‍ലാലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ അങ്കമാലി കോടതി ള്ളി. പ്രതി പുറത്തിറങ്ങിയാല്‍ നിരവധി പ്രശ്‌നങ്ങളുണ്ടാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
രണ്ടു ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് അപേക്ഷയില്‍ കോടതി വിധി പറഞ്ഞത്. പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ഉണര്‍ത്തിയിരുന്നു. ഈ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി തീരുമാനം.
വീണ്ടും ആക്രമണം
സുനിക്ക് ജാമ്യം നല്‍കിയാല്‍ നടി വീണ്ടും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി ചേര്‍ന്ന് തെളിവ് നശിപ്പിക്കാനും നീക്കം നടന്നേക്കാമെന്നും പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
എല്ലാം രഹസ്യം
കക്ഷികളെ ഭീഷണിപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കേസിലെ നടപടികള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം രഹസ്യമായാണ് നടക്കുന്നത്.
കുറ്റപത്രം സമര്‍പ്പിച്ചില്ലേ, പിന്നെന്താ
അതേസമയം, കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജാമ്യം ലഭിക്കേണ്ടത് പ്രതിയുടെ അവകാശമാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചു. ഇക്കാര്യം കോടതി കണക്കിലെടുത്തില്ല. പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ആഗസ്ത് ഒന്നിന് അവസാനിക്കും.
വിപിന്‍ലാല്‍ കസ്റ്റഡിയില്‍
അതേസമയം, പള്‍സര്‍ സുനിയെ ജയിലില്‍ കത്തെഴുതാന്‍ സഹായിച്ച സഹതടവുകാരന്‍ വിപിന്‍ലാലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിനെ ബന്ധിപ്പിച്ച പ്രധാന തെളിവായിരുന്നു ജയിലില്‍ നിന്നെഴുതിയ കത്ത്.
എഴുതിയത് വിപിന്‍
ഈ കത്ത് എഴുതിയത് വിപിന്‍ലാലാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കൈയക്ഷരം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ കത്ത് വഴിയാണ് പോലീസിന്റെ അന്വേഷണം ദിലീപിലേക്കെത്തിയത്.
സുനിയുമായി സംസാരിച്ചത്
മൂന്ന് ദിവസത്തേക്കാണ് വിപിന്‍ലാലിനെ പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ജയിലില്‍ വിപിനും സുനിയും നടത്തിയ സംഭാഷണം സംബന്ധിച്ച വിശദീകരണമാണ് പോലീസിന് അറിയേണ്ടത്. കത്ത് തയ്യാറാക്കുന്നതിനിടെ സുനി എന്തെങ്കിലും സംശയകരമായ കാര്യങ്ങള്‍ പറഞ്ഞോ, എന്തെല്ലാമാണ് അന്ന് സംസാരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പോലീസിന് അറിയണം.
പോലീസ് വിളിപ്പിച്ചു
അതേസമയം, ശനിയാഴ്ച ഉച്ചയോടെ താരസംഘടനയായ അമ്മയുടെ ഭാരവാഹി ഇടവേള ബാബുവിനെ പോലീസ് ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്തു. ആക്രമിക്കപ്പെട്ട നടിയും കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും തമ്മില്‍ ഒരു ഷോക്കിടെ ദേഷ്യപ്പെട്ടു സംസാരിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ അറിയുമോ എന്നറിയാനാണ് ബാബുവിനെ വിളിപ്പിച്ചത്.
ഇനി ഇവരെ കൂടി
കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടനും എംഎല്‍എയുമായ മുകേഷ്, കാവ്യാമാധവന്‍, കാവ്യയുടെ അമ്മ ശ്യാമള, റിമി ടോമി എന്നിവരെ ഉടന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം.
നിര്‍ണായക വിവരം കിട്ടി
സുനിയെ ചോദ്യം ചെയ്തതില്‍ നിന്നു പോലീസിന് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. സുനി പറഞ്ഞ പേരുകളാണ് പോലീസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എല്ലാവരെയും വീണ്ടും വിളിപ്പിക്കുന്ന പോലീസ് അന്വേഷണത്തിന്റെ അന്ത്യത്തിലേക്ക് കടക്കുന്നുവെന്നാണ് കരുതുന്നത്.
സുനി കാവ്യയുടെ ഡ്രൈവര്‍
കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നാണ് സുനി പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യം കേസില്‍ വഴിത്തിരിവാകും. ഈ പശ്ചാത്തലത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
അപ്പുണ്ണി നിലപാട് മാറ്റി
ഇന്ന് പോലീസിന് മുമ്പില്‍ ഹാജരാകുമെന്ന് കരുതിയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നിലപാട് മാറ്റിയിട്ടുണ്ട്. പോലീസിന്റെ നോട്ടീസ് ലഭിക്കാത്തതിനാല്‍ ഹാജരാകില്ലെന്നാണ് അപ്പുണ്ണിയുടെ അഭിഭാഷകന്‍ അറിയിച്ചത്. നിലവില്‍ ഒളിവില്‍ കഴിയുന്ന അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.