സുപ്രീം കോടതിയിലും രക്ഷ കിട്ടില്ല.. ദിലീപ് രണ്ടര മാസം കൂടി ജയിലിൽ കിടക്കേണ്ടി വരും, അതെന്ത് കണക്ക്??
14 ദിവസം കഴിഞ്ഞു നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകൻ ദീലിപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ട്. കൃത്യമായി പറഞ്ഞാൽ ജൂലൈ പത്താം തീയതി തിങ്കളാഴ്ച വൈകുന്നേരമാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനും കോടതി നടപടികള്‍ക്കുമായി വിരലിൽ എണ്ണാവുന്ന തവണ മാത്രമാണ് ദിലീപ് ഇതിന് ശേഷം പുറംലോകം കണ്ടത്.
തിങ്കളാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഇനി സുപ്രീം കോടതിയിലെങ്കിലും രക്ഷ കിട്ടും എന്ന പ്രതീക്ഷയിലാണ് താരം. എന്നാൽ അത് സംഭവിക്കുമോ? അതോ ഇനിയും കേസിൽ ട്വിസ്റ്റുകളുണ്ടോ. കേരള പോലീസ് ഇനി വിചാരിച്ചാൽ ഇനി ഏതാണ്ട് രണ്ടരമാസം കൂടി ദിലീപിനെ അകത്ത് കിടത്താൻ പറ്റും എന്നതാണ് സ്ഥിതി. കാണൂ..
ദിലീപിന് ജാമ്യം കിട്ടാത്തത്
രണ്ട് കാര്യങ്ങൾ കൊണ്ടാണ് പ്രധാനമായും ദിലീപിന് ജാമ്യം കിട്ടാത്തത്. ഇതിൽ ഒന്നാമത്തേത്, ദിലീപ് പുറത്തിറങ്ങിയാൽ കേസിൽ അട്ടിമറിയുണ്ടായേക്കും എന്ന സംശയം. കക്ഷികളെയും സാക്ഷികളെയും തുടങ്ങി കേസുമായി ബന്ധപ്പെട്ടവരെ താരം സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് സ്വന്തം മാനേജരായ അപ്പുണ്ണിയും.?
അപ്പുണ്ണി മുങ്ങിയതാണോ
ജൂലൈ പത്തിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുങ്ങിയതാണ് ദിലിപിന്റെ മാനേജരായ അപ്പുണ്ണി. അപ്പുണ്ണി പോലീസിന് കീഴടങ്ങിയാൽ മാത്രമേ ദിലീപിന് ജാമ്യം കിട്ടുന്നതേക്കുറിച്ച് ആലോചിക്കാൻ പോലും പറ്റൂ എന്നാണത്രെ പോലീസിന് കിട്ടിയിരിക്കുന്ന നിയമോപദേശം. അപ്പുണ്ണി പുറത്തായിരിക്കുന്നത്ര കാലം ദിലീപ് അകത്ത് കിടക്കേണ്ടിവരും എന്നത് ഒരു സാധ്യത.
പോലീസിന് അപ്പുണ്ണിയെ എന്തിന്?
ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ മാത്രമേ പോലീസിന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കിട്ടൂ എന്നാണ് അറിയുന്നത്. അത് മാത്രമല്ല, അപ്പുണ്ണിയെ ചോദ്യം ചെയ്താൽ മാത്രമേ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനെന്ത് സംഭവിച്ചു എന്ന കാര്യം പോലീസിന് വ്യക്തമാകൂ.
ഇനി സംഭവിക്കാൻ പോകുന്നത്
കുറ്റപത്രം സമർപ്പിക്കുന്നത് വരെ ദിലീപിന്‍റെ ജാമ്യാപേക്ഷ പോലീസ് എതിര്‍ക്കും എന്നാണ് അറിയുന്നത്. കുറ്റപത്രം സമർപ്പിക്കാനാകട്ടെ പോലീസിന് ഇനിയും രണ്ടരമാസം കൂടി സമയമുണ്ട്. ഇപ്പോൾ ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് 15 ദിവസമേ ആയിട്ടുള്ളൂ, പോലീസിന്റെ കയ്യിൽ ഇനിയും 75 ദിവസങ്ങൾ കൂടിയുണ്ട് എന്ന് ചുരുക്കം.
ദിലീപ് ജയിലിൽ തന്നെ
പോലീസ് കേസിൽ കുറ്റപത്രം സമർപ്പിക്കാതിരിക്കുകയും ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുകയും ചെയ്താൽ ഒരുപക്ഷേ ഈ രണ്ടരമാസം ദിലീപ് ജയിലിൽ കഴിയുക എന്നൊരു സാധ്യത കൂടി ഈ കേസിൽ ഉണ്ട്. എന്നാൽ അതത്ര എളുപ്പമായിരിക്കില്ല എന്ന് മാത്രം. കേരള പോലീസിനും ആഭ്യന്തരമന്ത്രിക്കും നേരെ ഒരുപാട് ചോദ്യങ്ങൾ ഉയരും എന്ന കാര്യം ഉറപ്പ്.
പോലീസിന്റെ ശ്രമം
ജയിലിൽ കഴിയുന്ന ദിലീപിനെ ഇനി പുറത്തേക്കു കൊണ്ടുവരാതിരിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. കോടതിയില്‍ പോലും ഹാജരാക്കാന്‍ താരത്തെ കൊണ്ടുവരേണ്ടെന്നാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് അടുത്ത ദിവസം ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്.
വീഡിയോ വഴി മാത്രം
എന്നാല്‍ ഇതിനു സാധിക്കില്ലെന്നാണ് അറിയിച്ച് അന്വേഷണസംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയിലേക്ക് പോലും
റിമാന്‍ഡ് കാലാവധി തീര്‍ന്നതിനാല്‍ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍ അതിനു ബുദ്ധിമുട്ടാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ആലുവ സബ് ജയിലില്‍ നിന്നു 14 കിലോമീറ്റര്‍ അകലെയുള്ള അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല അവിടെ നേരത്തേ പല സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും ആളുകള്‍ തിങ്ങിക്കൂടുന്നതും ഭീഷണിയാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.