ദിലീപ് രക്ഷപ്പെടും!!വഴി ഒരുങ്ങുന്നതിങ്ങനെ... പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്?
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിന് രക്ഷപ്പെടാൻ വഴിയൊരുങ്ങുന്നു. അന്വേഷണം പ്രതിസന്ധിയിലാക്കി പ്രതീഷ് ചാക്കോയുടെ മൊഴി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് രക്ഷപ്പെടാൻ വഴിയൊരുങ്ങുന്നു. കേസിലെ നിർണായക തെളിവായ മൊബൈലിനെ സംബന്ധിച്ച് വ്യക്തത ലഭിക്കാത്ത സാഹചര്യത്തിൽ ദിലീപിനെതിരായ ആരോപണങ്ങൾ ദുർബലമാകുമെന്നാണ് സൂചനകൾ. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ മൊബൈലിനെ സംബന്ധിച്ച് മൊഴി മാറ്റിക്കൊണ്ടിരിക്കുന്നത് അന്വേഷണ സംഘത്തിനു തന്നെ തലവേദനയാവുകയാണ്.
ദിലീപിനു വേണ്ടി ഒരു വിഐപി ഫോൺ വാങ്ങി എന്നായിരുന്നു പ്രതീഷിന്റെ ആദ്യ മൊഴി. എന്നാൽ ഫോൺ കത്തിച്ചു കളഞ്ഞതായി പിന്നീട് പ്രതീഷ് പറഞ്ഞു. നടിയുടെ ദൃശ്യങ്ങൾ പകർത്തി എന്ന് കരുതുന്ന ഫോൺ കണ്ടെത്താനായാൽ അന്വേഷണത്തിൽ നിർണായകമാകും. ഇത് കണ്ടെത്തിയാൽ ദിലീപിന് കുരുക്ക് മുറുകുകയും ചെയ്യും.
തലവേദനയായി മൊബൈൽ
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ തല വേദനയായിരിക്കുകയാണ് നടിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി എന്ന് കരുതപ്പെടുന്ന മൊബൈൽ ഫോൺ. അന്വേഷണത്തിന്റെ തുടക്കം മുതൽ ഫോൺ വെല്ലുവിളിയായിരിക്കുകയാണ്.
കായലിൽ എറിഞ്ഞെന്ന് മൊഴി
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനി നേരത്തെ മൊഴി നൽകിയിരുന്നത് ഫോൺ ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് എറിഞ്ഞു എന്നായിരുന്നു. ഇതിനെ തുടർന്ന് കായലിൽ ഫോണിനായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതീഷ് ചാക്കോയുടെ നിർദേശ പ്രകാരമാണ് പള്‍സർ സുനി ഇത്തരത്തിലൊരു മൊഴി നൽകിയതെന്ന് വ്യക്തമായി.
വിഐപി ഏറ്റുവാങ്ങി
സുനിയുടെ അറസ്റ്റിനു പിന്നാലെ ഒളിവിലായിരുന്ന ശേഷം അറസ്റ്റിലായ പ്രതീഷ് ചാക്കോ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഫോൺ ദിലീപിനു വേണ്ടി ഒരു വിഐപി കൈപ്പറ്റി എന്നായിരുന്നു പ്രതീഷ് ചാക്കോ പോലീസിൽ മൊഴി നൽകിയത്.
ഫോൺ കത്തിച്ചു
ഇതിനു പിന്നാലെ ഫോൺ ജൂനിയർ അഭിഭാഷകന് കൈമാറി എന്ന് പ്രതീഷ് ചാക്കോ മൊഴിമാറ്റിയിരുന്നു. ഫോൺ കത്തിച്ചു കളഞ്ഞതായി വീണ്ടും പ്രതീഷ് മൊഴിമാറ്റുകയുണ്ടായി. ഇതോടെ സമ്മർദത്തിലായിരിക്കുകയാണ് അന്വേഷണ സംഘം. പ്രതീഷിന്റെ മൊഴി അന്വേഷണത്തെ വഴി തെറ്റിച്ചിരിക്കുകയാണ്.
ഫോൺ ഉണ്ടെന്ന്
അതേസമയം പ്രതീഷ് ചാക്കോ അടിക്കടി മൊഴി മാറ്റുന്ന സാഹചര്യത്തിൽ ഫോൺ സുരക്ഷിതമായി ഉണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ സംശയം. കേസിലെ നിർണായക തെളിവാണ് ഈ ഫോൺ.
വിദേശത്തേക്ക്
ഫോൺ വിദേശത്തേക്ക് കടത്തിയതായി ഊഹാപോഹങ്ങളും പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട ശേഷം വിദേശത്തേക്ക് പോയ ദിലീപിന്റെ സുഹൃത്തുക്കളെപ്പറ്റിയും അന്വേഷണം നടത്തിയിരുന്നു.
ദിലീപിന് കുരുക്ക് മുറുകും
കേസിലെ നിർണായക തെളിവായ മൊബൈൽ ലഭിച്ചാൽ ദിലീപിന് രക്ഷപ്പെടുന്നതിനുള്ള എല്ലാ വഴികളും അടയും. എന്നാൽ ഫോൺ ലഭിക്കാതിരിക്കുന്നിടത്തോളം ദിലീപ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പഴുതും ഏറെയാണ്.
പ്രതീഷ് ചാക്കോയും കുടുങ്ങും
നിലവിലെ സാഹചര്യത്തിൽ അന്വേഷണത്തെ വഴി തെറ്റിക്കുന്ന പ്രതീഷ് ചാക്കോയും കുടുങ്ങുമെന്നാണ് സൂചന. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് പ്രതീഷ് ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി രക്ഷപ്പെടുന്ന തരത്തിൽ പ്രതീഷ് ചാക്കോ മൊഴി മാറ്റിയാൽ ഗൂഢാലോചന, തൊണ്ടി നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തും.
പ്രതീഷ് ചാക്കോയുടെ നിർദേശം
നേരത്തെ പൾസർ സുനിയെ അഭിഭാഷകന്റെ വേഷത്തിൽ കോടതിയിലെത്തിച്ചത് പ്രതീഷ് ചാക്കോ ആയിരുന്നു. കോടതിയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടഞ്ഞതും പ്രതീഷും സംഘവുമായിരുന്നു. പ്രതീഷിന്റെ ഓഫീസിൽ നിന്ന് സുനിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.