ഷമ്മിയാണ് ഹീറോ!! വജ്രായുധം വിവരാവകാശം!!കള്ളക്കേസുകൊണ്ടൊന്നും തോൽപ്പിക്കാനാവില്ല മക്കളേ.........!
ഒരു പ്രമുഖ വ്യക്തി ഭൂമി കൈയ്യേറിയും മലിനീകരണവും നടത്തിയതിനെ തുടർന്നാണ് ഷമ്മി നിയമ പോരാട്ടവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം: നടൻ ഷമ്മി തിലകൻ പഴയ ആളേയല്ല. വില്ലനായി സിനിമകളിലെത്തി വിറപ്പിച്ച ഷമ്മിയെ മാത്രമെ നമ്മൾക്കറിയു. എന്നാൽ വിവരാവകാശ നിയമം ആയുധമാക്കി അയൽക്കാരായ പത്തോളം കുടുംബങ്ങളെ രക്ഷിച്ച ഷമ്മിയിലെ നായകനെ കുറിച്ച് അറിയേണ്ടതാണ്. മാലിന്യ പ്രശ്നം കൊണ്ട് പൊറുതി മുട്ടിയവർക്കാണ് ഷമ്മി തിലകൻ രക്ഷകനായത്.
ഒരു പ്രമുഖ വ്യക്തി ഭൂമി കൈയ്യേറിയും മലിനീകരണവും നടത്തിയതിനെ തുടർന്നാണ് ഷമ്മി നിയമ പോരാട്ടവുമായി രംഗത്തെത്തിയത്. ഷമ്മിയുടെ നിയമ പോരാട്ടത്തെ കുറിച്ച് ഇതിനെ അഭിനന്ദിച്ചും അഡ്വക്കേറ്റ് ബോറിസ് പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് ഇതിനെ കുറിച്ച് പലരും അറിയുന്നത്. വിവരാവകാശ നിയമം വജ്രായുധമാക്കിയ നടനെന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഷമ്മിയുടെ നിയമ പോരാട്ടത്തെ കുറിച്ച് ബോറിസ് പോൾ പറയുന്നത്.
ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ അതിനെ നിയമപരമായി നേരിടാൻ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വൻ വിജയം നേടിയ മിടുക്കനാണ് ഷമ്മി തിലകനെന്നത് പലർക്കും അറിയില്ലെന്ന് ബോറിസ് ഫേസ്ബുക്ക് പോസറ്റിൽ കുറിക്കുന്നു. ഉന്നത വ്യക്തിയോടാണ് ഷമ്മി ഏറ്റുമുട്ടിയതെന്നും അയൽക്കാരായ പത്ത് കുടുംബങ്ങൾക്കു കൂടി വേണ്ടിയായിരുന്നു ഷമ്മി പോരാട്ടം നടത്തിയത്.
പ്രബലനായ അയൽക്കാരൻ അധികൃത നിർമ്മാണങ്ങൾ നടത്തി പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികൾ നടത്തി വന്നതായിരുന്നു പ്രശ്നമെന്ന് ബോറിസ് വ്യക്തമാക്കുന്നു. ബന്ധപ്പെട്ട അധികൃതർക്ക് ഷമ്മി പരാതി നൽകിയെങ്കിലും എല്ലാം മുക്കുകയായിരുന്നു. ഇതിനിടെയാണ് വിവരാവകാശ നിയമം ഷമ്മിക്ക് തുണയായതെന്നും ബോറിസ് പറയുന്നു. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾ നൽകിയതോടെ പലതും പുറത്തു വന്നുവെന്നും മുനിസിപ്പാലിറ്റി, പരിസ്ഥിതി നിയമങ്ങൾ പഠിച്ച് ഷമ്മി നടത്തിയ നിയമ പോരാട്ടത്തിൽ പല കുരുക്കുകളും അഴിഞ്ഞുവെന്നും ബോറിസ് പറയുന്നു.
ഒടുവിൽ പ്രബലനായ അയൽക്കാരന്റെ ജീവനക്കാരനെ പരുക്കേൽപ്പിച്ചെന്നാരോപിച്ച് ഷമ്മിയെ കള്ളക്കേസിലും കുടുക്കിയെന്നും പോസ്റ്റിൽ പറയുന്നു. പോലീസും ഈ ഉന്നതനൊപ്പമായിരുന്നുവെന്നും അതിനാൽ കള്ള കുറ്റപത്രവും സമർപ്പിച്ചുവെന്ന് ബോറിസ് പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഷമ്മി തിലകൻ പതറിയില്ലെന്നും വിവരാവകാശ നിയമ പ്രാകാരം ശേഖരിച്ച വിവരങ്ങളും തെളിവുകളും ശേഖരിച്ച് മേലുദ്യോഗസ്ഥർക്ക് പുനരന്വേഷണത്തിന് ഹർജി നൽകുകയും കളളം വെളിച്ചത്ത് കൊണ്ടുവരികയുമായിരുന്നു. മാതൃകയാക്കാവുന്ന സെലിബ്രിറ്റിയാണ് ഷമ്മി തിലകനെന്നും ബോറിസ് പോസറ്റിൽ വ്യക്തമാക്കുന്നു.