ഗോവയില്‍ നിന്നുള്ള വിളിയാണ് പണി പറ്റിച്ചത്? അവിടെ ശശീന്ദ്രന്റെ മറ്റു ചില നീക്കങ്ങളും, എല്ലാം പുറത്ത്
സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ടെലിഫോണ്‍ വിളി സംബന്ധിച്ചായിരിക്കും അന്വേഷണം. മന്ത്രിയെ കുടുക്കാന്‍ ആരെങ്കിലും ഒപ്പിച്ച പണിയാണോ എന്നായിരിക്കും അന്വേഷിക്കുക.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാവശ്യാര്‍ഥമാണ് മന്ത്രി എകെ ശശീന്ദ്രന്‍ ഗോവയില്‍ പോയത്. അവിടെ നിന്നാണ് അദ്ദേഹം വിവാദമായ ഫോണ്‍ ചെയ്തതെന്ന് പറയപ്പെടുന്നു. ശശീന്ദ്രന്റെതെന്ന പേരില്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ താനിപ്പോള്‍ ഗോവയിലാണ് എന്ന് പറഞ്ഞാണ് തുടക്കം.
ഓഡിയോയില്‍ തെളിയുന്ന പുരുഷ ശബ്ദം എകെ ശശീന്ദ്രന്റേതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. അന്വേഷണം തുടങ്ങിയാല്‍ അക്കാര്യമാവും ആദ്യം പോലീസ് പരിശോധിക്കുക.
ഏതായാലും സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ടെലിഫോണ്‍ വിളി സംബന്ധിച്ചായിരിക്കും അന്വേഷണം. മന്ത്രിയെ കുടുക്കാന്‍ ആരെങ്കിലും ഒപ്പിച്ച പണിയാണോ എന്നായിരിക്കും അന്വേഷിക്കുക. അതിന് മുമ്പ് ഓഡിയോ ക്ലിപ്പിലുള്ള ശബ്ദം മന്ത്രിയുടേത് തന്നെയാണോ എന്നായിരിക്കും ആദ്യം പരിശോധിക്കുക.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചത് ഫെബ്രുവരി രണ്ടിനാണ്. എന്നാല്‍ ശശീന്ദ്രനും സംഘവും അവിടെ എത്തിയത് ഫെബ്രുവരി ഒന്നിന് രാത്രി ഏഴ് മണിക്ക്. എന്‍സിപി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മലയാളി സമാജത്തിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസ് സന്ദര്‍ശിച്ചു. വാസ്‌കോഡ ഗാമ മണ്ഡലത്തിലെ ലാപാസ് ഹോട്ടലിലാണ് താമസം സൗകര്യപ്പെടുത്തിയിരുന്നത്. അത്താഴവിരുന്നും ഓഫിസ് സന്ദര്‍ശനവും കഴിഞ്ഞ് രാത്രി 12നാണ് അദ്ദേഹം ഹോട്ടലില്‍ തിരിച്ചെത്തിയത്.
ഫെബ്രുവരി രണ്ടിന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം എന്‍സിപി സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങളിലായിരുന്നു ശശീന്ദ്രന്‍. പലയിടത്തും പ്രസംഗിച്ചു. ചര്‍ച്ചില്‍ അലിമാവോയുടെ പ്രചാരണ സമാപനത്തില്‍ പ്രസംഗിച്ച ശേഷം രാത്രി എട്ടുമണിയോടെ ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങി.
ഇതിനിടയ്ക്ക് മന്ത്രി ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് വിവാദമായ ഓഡിയോ ക്ലിപ്പ് ശരിയാണെങ്കില്‍ അര്‍ഥമാക്കേണ്ടത്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ എവിടെയാണ് ഇത്തരമൊരു സംസാരത്തിന് അവസരമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നു. അതുകൊണ്ട് തന്നെ ശശീന്ദ്രനെ കുടുക്കാന്‍ ഒപ്പിച്ച വേലയാണോ എന്നാണ് അവര്‍ സംശയിക്കുന്നത്.
ഗോവയില്‍ വച്ച് ഇത്തരം സംഭാഷണം ഉണ്ടായതായി തനിക്കോര്‍മയില്ലെന്നാണ് കോഴിക്കോട്ട് രാജി പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പിന്നെ രാജി വയ്ക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് അദ്ദേഹം, ആരോപണ വിധേയനായ സാഹചര്യത്തിലാണ് രാജിയെന്നും അതിനര്‍ഥം തെറ്റു ചെയ്തുവെന്നല്ലെന്നും മറുപടി നല്‍കി.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് അടിയന്തരമായി രാജിവച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ സ്ത്രീ ശബ്ദമുണ്ടായിരുന്നില്ല. സംഭവത്തില്‍ ആരും മന്ത്രിക്കെതിരേ പരാതിയും കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രി രാജി വയ്‌ക്കേണ്ട അവസ്ഥയില്ലെങ്കിലും മുഖംരക്ഷിക്കല്‍ നടപടിയുടെ ഭാഗമായാണ് സ്ഥാനം ഒഴിഞ്ഞത്.
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമിതി ചേരുന്നുണ്ടായിരുന്നു. ഈ സമയമാണ് ചാനല്‍ വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവിടുന്നത്. ഉച്ച ഭക്ഷണത്തിന് പുറത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം മറുപടി പറയാമെന്നുമാണ് പ്രതികരിച്ചത്.
എന്നാല്‍ ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ മന്ത്രി എല്ലാ പരിപാടികളും റദ്ദ് ചെയ്ത് പാര്‍ട്ടി നേതൃത്വവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഉച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചു. രാജി പ്രഖ്യാപിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രാജി പ്രഖ്യാപിക്കുന്ന നാടകീയ രംഗങ്ങള്‍ക്കും കേരളം സാക്ഷിയായി.