'അതൊരു സ്ത്രീയെ എത്രമാത്രം മാനസികമായി പ്രയാസപ്പെടുത്തുന്നതാണ്'! ഇന്നസെന്റിന്റേത് ക്രിമിനൽ പ്രസ്താവന!
ഇന്നസെന്റിന്റേത് ക്രിമിനൽ പ്രസ്താവനയാണെന്ന് അവർ പറഞ്ഞു. ഇതിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ആനി രാജ വ്യക്തമാക്കി.
കോഴിക്കോട്: അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സിപിഐ നേതാവും ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ രംഗത്ത്. ഇന്നസെന്റിന്റേത് ക്രിമിനൽ പ്രസ്താവനയാണെന്ന് അവർ പറഞ്ഞു. ഇതിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ആനി രാജ വ്യക്തമാക്കി.
വളരെ ഇടുങ്ങിയതും ജെൻഡർ ഇൻ സെൻസിറ്റീവ് ആയതുമായ നിലപാടുകളാണ് ഇന്നസെൻറിനുള്ളതെന്നും അവർ പറഞ്ഞു. അതൊരു സ്ത്രീയെ എത്രമാത്രം മാനസികമായി പ്രയാസപ്പെടുത്തുന്നതാണെന്ന ചിന്ത പോലും ഇന്നസെന്റിനില്ലെന്ന് ആനി രാജ പറയുന്നു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ആനി രാജ ഇന്നസെന്റിനെ വിമർശിച്ചത്. സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ആനി രാജ രംഗത്തെത്തിയിരിക്കുന്നത്.
കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഇന്നസെന്റ് മോശം പരാമർശം നടത്തിയത്. പഴയകാലമല്ലെന്നും കാസ്റ്റിങ് കൗച്ച് ഉണ്ടായാൽ അതൊക്കെ മാധ്യമങ്ങളറിയുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. അങ്ങനെയൊരു സംഭവമേ മലയാള സിനിമയിൽ ഇല്ലെന്നും ഇന്നസെന്റ് ഉറപ്പിച്ച് പറഞ്ഞു. നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ അവര്‍ കിടക്ക പങ്കിട്ടെന്നുവരുമെന്നും ഇന്നസെൻറ് പറഞ്ഞു. ഇതാണ് വിവാദമായത്.
അമ്മയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ദിലീപിനെ വേദിയിലിരുത്തിയത് ശരിയല്ലെന്നും ആനി രാജ പറയുന്നു. ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കുന്നതിലൂടെ സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയ്ക്കുള്ളതെന്ന് വ്യക്തമായിരിക്കുന്നതായും ആനി രാജ പറയുന്നു. വാർത്ത സമ്മേളനത്തിൽ മോശമായി പെരുമായി എംഎല്‍എമാർക്കെതിരെ നടപടി വേണമെന്നും ആനി രാജ.
ഇതാദ്യമായിട്ടല്ല ഇന്നസെന്‍റ് ഇത്തരത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്. നേരത്തെ നടിയുടെ പേര് ഫേസ്ബുക്കില്‍ കുറിച്ച് അജു വര്‍ഗീസ് വിവാദത്തില്‍പ്പെട്ടപ്പോൾ ഇതേക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത് നടിയെ പരിഹസിക്കുന്ന തരത്തിലായിരുന്നു. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ് എന്താണ് എന്നെല്ലാം. ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യം.