മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുത്ത ഉപലോകായുക്തക്കെതിരെ ലോകായുക്തയ്ക്ക് അതൃപ്തി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയിലോ ഉപലോകായുക്തയിലോ കേസിലെന്ന ഉപലോകായുക്തയുടെ പരാമര്‍ശത്തില്‍ ലോകായുക്തയ്ക്ക് അതൃപ്തി. മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കുമ്പോഴാണ് ഉപലോകായുക്തയുടെ പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ലോകായുക്ത ജസ്റ്റിസ് പയസ് കുര്യോക്കോസ് ഈ കാര്യം പറഞ്ഞത്.
ഇന്ത്യയില്‍ താന്‍ ഇല്ലാത്തപ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്നും താന്‍ പരിഗണിക്കുന്ന കേസുകളില്‍ ഉപലോകായുക്ത അഭിപ്രായം പറഞ്ഞത് അനൗചിത്യമാണെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് പറഞ്ഞു. കെപിസിസി മുന്‍ അംഗത്തിന്റെ മകള്‍ക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വഴിവിട്ട് സഹായം ചെയ്തു എന്ന കേസ് പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.
വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ 45 കേസുകളുണ്ടെന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഉതിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയിലോ ഉപലോകായുക്തയിലോ കേസുകളൊന്നും ഇല്ലെന്ന് പറഞ്ഞത്. ലോകായുക്തയില്‍ നിലവിലുള്ള കേസുകളില്‍ ഒന്നില്‍ പോലും സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ സമര്‍പ്പിക്കുകയോ, സെക്ഷന്‍ 15 പ്രകാരം വിചാരണക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിഭാഗത്തുള്ളവരെ കളങ്കിതരായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് ഉപലോകായുക്ത ചൂണ്ടിക്കാട്ടിയിരുന്നത്.