വെള്ളാപ്പള്ളിയെ എല്ലാവരും വിമർശിക്കും!! പക്ഷേ, വോട്ട് വേണ്ടെന്ന് പറയില്ല
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകും ഒരുപക്ഷേ, ഇരുമുന്നണികളുടെയും വിമർശനം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത്. കാരണം, ബിഡിജെഎസ് എന്ന പാർട്ടിയുണ്ടാക്കി എൻഡിഎയ്ക്ക് ഒപ്പം കൂടിയതു തന്നെ. പക്ഷേ, വിമർശിക്കുന്ന നേതാക്കളോട് വെള്ളാപ്പള്ളിയുടെ വോട്ട് വേണ്ടേ എന്ന് ചോദിച്ചപ്പോൾ ആർക്കും ഉത്തരമില്ല.
വെള്ളാപ്പള്ളി എൻഡിഎയ്ക്കൊപ്പം പോയെങ്കിലും ഈഴവ സമുദായത്തിലെ ഭൂരിഭാഗവും തങ്ങൾ ഇത്രയും കാലം നിന്ന പാർട്ടിയിൽ തന്നെ ഉറച്ചു നിൽക്കുമെന്നാണ് ഇരു മുന്നണികളും കരുതുന്നത്. ഇതാണ് വെള്ളാപ്പള്ളിയുടെ വോട്ട് വേണ്ടേ എന്ന ചോദ്യത്തോട് അവർ മുഖം തിരിക്കുന്നത്.
എന്നാൽ, വെള്ളാപ്പള്ളിയെ അവർ വിമർശിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ഇടതു നേതാക്കൾ വെള്ളാപ്പള്ളിയുമായി വോട്ടുകച്ചവടം നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനായി കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാണ്ടിയെ ബലിയാടാക്കിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.
പക്ഷേ, ഈ ആരോപണങ്ങൾക്കെതിരെ ഒരു കടന്നാക്രമണത്തിന് എൽഡിഎഫ് മുതിർന്നിട്ടില്ല. വെള്ളാപ്പള്ളി ബി ഡി ജെ എസ് രൂപവത്കരിച്ച ശേഷം ഒരു സിപിഎം നേതാവും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നാണ് എൽഡിഎഫുകാർ പറയുന്നത്. എന്നാൽ, വെള്ളാപ്പള്ളി യുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല.