മാപ്പുസാക്ഷിയാക്കാൻ ബെസ്റ്റ് അപ്പുണ്ണി തന്നെ... വെറും ഡ്രൈവറായി വന്ന് മനസ്സാക്ഷി സൂക്ഷിപ്പുകാരനായി
കൊച്ചി: മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂര്‍ എന്നതുപോലെ ആയിരുന്നു ദിലീപിന് അപ്പുണ്ണി. എന്നാല്‍ ആ അപ്പുണ്ണി തന്നെ ദിലീപിന്റെ നാശത്തിന് വഴിവയ്ക്കുമോ എന്നാണ് പല കോണുകളില്‍ നിന്നും ഉയരുന്ന ചോദ്യം.
ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് അപ്പുണ്ണി. അപ്പുണ്ണി അറിയാത്ത കാര്യങ്ങള്‍ ഒരുപക്ഷേ ദിലീപിന്റെ സമീപകാല ജീവിതത്തില്‍ കുറവായിരിക്കും. അങ്ങനെയുള്ള അപ്പുണ്ണി നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയായാല്‍ എന്തായിരിക്കും സ്ഥിതി.
ദിലീപിന് പിന്നെ രക്ഷപ്പെടാനുള്ള വഴികള്‍ കുറവായിരിക്കും. പക്ഷേ അപ്പുണ്ണി അങ്ങനെ ദിലീപിനെ തള്ളിപ്പറയുമോ? എന്തായാലും അപ്പോഴും ഒരു സംശയം ബാക്കി... എന്തിനാണ് അപ്പുണ്ണി മുങ്ങിയത്?
ആരാണ് അപ്പുണ്ണി?
ദിലീപിന്റെ ഡ്രൈവര്‍ എന്നായിരുന്നു ആദ്യം അപ്പുണ്ണിയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് ആ വിശേഷണം മാറി മറിഞ്ഞു..
മാനേജര്‍ ആയ അപ്പുണ്ണി
ദിലീപിന്റെ മാനേജര്‍ എന്നാണ് അപ്പുണ്ണി ഇപ്പോള്‍ അറിയപ്പെടുന്നത്. ദിലീപിന്റെ ഡ്രൈവര്‍ ആയിത്തന്നെ ആയിരുന്നു അപ്പുണ്ണി എത്തിയത്. പിന്നെ പതിയെ മാനേജര്‍ ആയി വളരുകയായിരുന്നു.
ഏലൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍
സുനില്‍ കുമാര്‍ എന്നാണ് അപ്പുണ്ണിയുടെ ശരിയായ പേര്. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശിയാണ്. ഡ്രൈവര്‍ ആയിരുന്നു.
ആറ് വര്‍ഷം മുമ്പ്
ആറ് വര്‍ഷം മുമ്പാണ് സുനില്‍ കുമാര്‍ ദിലീപിന്റെ ഡ്രൈവര്‍ ആയി എത്തുന്നത്. സഹോദരന്‍ വഴിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അപ്പുണ്ണി വളര്‍ന്നു.
എല്ലാം അപ്പുണ്ണി വഴി?
പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ചത് അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്കാണ്. ഇത് സംബന്ധിച്ചാണ് ദിലീപ് പിന്നീട് പോലീസില്‍ പരാതി നല്‍കിയതും. അപ്പുണ്ണിയും സുനിയും തമ്മിലുള്ള സംഭാഷണം പുറത്ത് വരികയും ചെയ്തിരുന്നു.
എല്ലാം അറിയാവുന്ന ആള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെങ്കില്‍, അത് സംബന്ധിച്ച് എല്ലാം അറിയാവുന്ന ഒരാളായിരിക്കും അപ്പുണ്ണി എന്ന സുനില്‍ കുമാര്‍ എന്ന് ഉറപ്പാണ്. ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍
ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്ത കൂട്ടത്തില്‍ അന്ന് അപ്പുണ്ണിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം അപ്പുണ്ണി എവിടെയാണ്?
ഒളിവില്‍ പോയത് എന്തിന്?
കേസ് സംബന്ധിച്ച് അപ്പുണ്ണിയ്ക്ക് ഒരു വിവരവും ഇല്ലെങ്കില്‍ പിന്നെ അപ്പുണ്ണി ഒളിവില്‍ പോയത് എന്തിനാണ് എന്നതാണ് നിര്‍ണായകമായ ചോദ്യം. ദിലീപ് അറസ്റ്റിലായതിന് പിറകെയാണ് അപ്പുണ്ണി അപ്രത്യക്ഷനായത് എന്നതും ശ്രദ്ധേയമാണ്.
പോലീസ് പിടിയില്‍ തന്നെ?
അപ്പുണ്ണി നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ പിന്നീട് അത് തെറ്റാണെന്ന് തെളിയുകയും ചെയ്തു
മാപ്പുസാക്ഷിയാക്കാന്‍
ഈ കേസില്‍ ഏത് സാക്ഷിയേക്കാളും നിര്‍ണായകമാകും ഒരു മാപ്പ് സാക്ഷി. അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം ഇല്ല.