മാധ്യമപ്രവർത്തകർക്കായി കേസ് വാദിച്ച അഭിഭാഷകർക്ക് സസ്പെൻഷൻ! ബാർ അസോസിയേഷനെതിരെ എതിർപ്പ് ശക്തം...
വിവിധ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും വേണ്ടി ഹാജരായ ഒമ്പത് അഭിഭാഷകർക്ക് നേരെ നടപടി സ്വീകരിക്കാനാണ് തിരുവനന്തപുരം ബാർ അസോസിയേഷൻ തീരുമാനമെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കായി കേസ് വാദിച്ച അഭിഭാഷകരെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കാൻ ഭരണസമിതിയുടെ തീരുമാനം. വിവിധ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും വേണ്ടി ഹാജരായ ഒമ്പത് അഭിഭാഷകർക്ക് നേരെ നടപടി സ്വീകരിക്കാനാണ് തിരുവനന്തപുരം ബാർ അസോസിയേഷൻ തീരുമാനമെടുത്തിരിക്കുന്നത്.
അഭിഭാഷകരായ കീര്‍ത്തി ഉമ്മന്‍ രാജന്‍, പേട്ട ജെ. സനല്‍കുമാര്‍, ശാസ്തമംഗലം എസ്. അജിത്കുമാര്‍, ഷിഹാബുദ്ദീന്‍ കരിയത്ത്, ജി.എസ്. പ്രകാശ്, പ്രദീപ്കുമാര്‍, ശ്രീജ ശശിധരന്‍, എസ്. ജോഷി, എന്‍. ബിനു എന്നിവരെയാണ് ബാർ അസോസിയേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഭരണസമിതി തീരുമാനമെടുത്തിരിക്കുന്നത്.
ജൂൺ 15 ന് ചേരുന്ന ബാർ അസോസിയേഷൻ ജനറൽ ബോഡിയിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഇതിന് മുന്നോടിയായി ഇവർക്ക് മറുപടി നൽകാനുള്ള സാവകാശവും നോട്ടീസും നൽകിയിട്ടുണ്ട്. എന്നാൽ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ചില അഭിഭാഷകർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹൈക്കോടതിയിൽ മാധ്യമ പ്രവർത്തകരുടെ കേസ് എടുക്കാൻ വിലക്കില്ലാത്ത സാഹചര്യത്തിൽ തിരുവനന്തപുരം ബാർ അസോസിയേഷന് കീഴിൽ മാത്രം എന്തിനാണ് വിലക്കെന്നാണ് എതിർക്കുന്നവരുടെ ചോദ്യം. വഞ്ചിയൂർ കോടതിയിൽ റിപ്പോർട്ടിങിനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷകർ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ കോടതികളിൽ മാധ്യമപ്രവർത്തകരെ തടയുകയും വിലേക്കർപ്പെടുത്തുകയും ചെയ്തിരുന്നു.