മാണി മാത്രമല്ല, ചാണ്ടിയും ബാബുവും അന്വേഷണത്തിന് വിധേയരാവണം-പിണറായി
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിക്കെതിരെ മാത്രം അന്വേഷണം നടത്തിയാല്‍ പോരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും ബാര്‍ കോഴയിലെ പങ്കിന്റെ കാര്യം അന്വേഷിക്കണം എന്നും പിണറായി ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ വലിയ ആശ്ചര്യമൊന്നും തോന്നുന്നില്ലെന്നാണ് പിണറായി പറയുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നേരത്തേ തന്നെ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് പിണറായി പറയുന്നത്. കാരണം ആരോപണത്തില്‍ പറയുന്ന തുക നല്‍കാൻ കെല്‍പ്പുള്ള ആള് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതും- പിണറായി പറഞ്ഞു.
എന്നാല്‍ കെഎം മാണിയെ രൂക്ഷമായി ആക്രമിക്കാതെയായിരുന്നു പിണറായിയുടെ വാര്‍ത്താ സമ്മേളനം. മുഖ്യമന്ത്രിയേയും എക്‌സൈസ് മന്ത്രിയേയും ലക്ഷ്യമിട്ടായിരുന്നു പിണറായിയുടെ വിമര്‍ശനങ്ങള്‍.
ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കാണ് നേട്ടമുണ്ടാക്കിയിട്ടുള്ളതെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലത് മുന്നണിയില്‍ തന്നെ ചിലര്‍ കെഎം മാണിയെ നിര്‍ദ്ദേശിക്കുന്ന സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
കെഎം മാണിയെ ഇടതുമുന്നണിയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നു. പിണറായി വിജയന്റെ സമ്മതത്തോടെ ആയിരുന്നു എന്നാണ് വിവരം.