ബിജെപി ഹർത്താൽ പൂർണ്ണം, കേരളം നിശ്ചലമായി...അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമങ്ങൾ...
നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പോലീസ് കാവൽ തുടരുന്നതിനിടെയാണ് ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്.
തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. അങ്ങിങ്ങ് ചില ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായതല്ലാതെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊല്ലത്ത് സർവ്വീസ് നടത്തിയ കെഎസ്ആർടിസി വോൾവോ ബസിന് നേരെ കല്ലേറുണ്ടായി. ഇതിനെ തുടർന്ന് കെഎസ്ആർടിസിയുടെ എല്ലാ സർവ്വീസുകളും നിർത്തിവെച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഹർത്താലനുകൂലികൾ പെട്രോൾ പമ്പുകൾ അടപ്പിച്ചു.
വടക്കൻ കേരളത്തിലും ഹർത്താൽ പൂർണ്ണമാണ്. രാത്രി വൈകി പ്രഖ്യാപിച്ച ഹർത്താലിൽ ദീർഘദൂര യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. പലയിടങ്ങളിലും പോലീസ് വാഹനങ്ങളിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹകായ രാജേഷിനെ ഒരു സംഘമാളുകൾ വെട്ടി പരിക്കേൽപ്പിച്ചത്. ശരീരത്തിൽ നാൽപ്പതോളം വെട്ടേറ്റ രാജേഷിന്റെ ഇടതുകൈയും അക്രമികൾ വെട്ടി മാറ്റിയിരുന്നു. ഗുരുതരമായ പരിക്കുകളോടെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷ് രാത്രി പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.
തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും കുറച്ചു ദിവസങ്ങളായി തുടരുന്ന അക്രമ പരമ്പരകളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം രാത്രിയിലെ കൊലപാതകവുമെന്നാണ് പോലീസ് പറയുന്നത്. ചാല,ആറ്റുകാൽ,മണക്കാട് മേഖലകളിലുണ്ടായ സംഘർഷമാണ് പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പോലീസ് കാവൽ തുടരുന്നതിനിടെയാണ് ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് നഗരത്തിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസും റിപ്പോർട്ട് നൽകിയിട്ടുണ്ട്.