മെഡിക്കൽ കോളേജ് കോഴ; വിവി രാജേഷിനെ സംഘടന ചുമതലകളിൽ നിന്ന് മാറ്റി, പ്രഭുൽ കൃഷ്ണയ്ക്ക് എതിരെയും നടപടി
തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വിവി രാജേഷിനെതിരെ നടപടി. സംഘടനാ ചുമതലകളില്‍നിന്ന് വിവി രാജേഷിനെ മാറ്റി. ബിജെപി ദേശീയ നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാഴ്ത്തിയ സംഭവമായിരുന്നു മെഡിക്കൽ കോളേജ് കോഴ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. വ്യാജ രസീത് അടിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് പ്രഭുൽ കൃഷ്ണയ്ക്ക് എതിരെയും നടപടി എടുത്തിട്ടുണ്ട്.
നേരത്തെ മെഡിക്കല്‍ കോളേജ് കോഴ സംഭവത്തില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും രാജേഷിനെ മാറ്റി നിര്‍ത്തുന്നത് സംഘടന തലത്തില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കും. കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി എന്നാണ് സൂചന. ബി.ജെ.പിയുടെ സംസ്ഥാനത്തെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിവാദത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.
റിപ്പോർട്ട്
മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നും ആര്‍എസ് വിനോദ് കോഴ വാങ്ങിയെന്നത് ബിജെപി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു.
ആർ ഷാജിക്കെതിരെയും അന്വേഷണം
കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍ ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വിജിലൻസ് പരിശോധന
സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
വൻ വീഴ്ച
അന്വേഷണ റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയായാണു പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
എംടി രമേശ് ഉന്നയിച്ച പേരുകൾ
കോർ കമ്മിറ്റി യോഗത്തിൽ എംടി രമേശ് തെളിവു സഹിതം ഉന്നയിച്ച പേരുകളാണു നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിട്ടത്. അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെപി ശ്രീശൻ, അംഗം എകെ നസീർ, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
മാധ്യമങ്ങൾക്ക് ചോർത്തി നൽകി
എകെ നസീർ തന്റെ ഹോട്ടലിന്റെ ഇ-മെയിൽ ഐഡിയിലേക്കയച്ച റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയത് സംസ്ഥാന സെക്രട്ടറി വിവി രാജേഷാണെന്ന് കേന്ദ്രത്തിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.