സമാധാന ചർച്ചകളൊക്കെ വിഫലം!! നാദാപുരത്ത് ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്!!
നാദാപുരം ബിജെപി മണ്ഡലം സെക്രട്ടറി കെകെ രഞ്ജിത്തിൻറെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.
നാദാപുരം: സംസ്ഥാനത്തെ ബിജെപി സിപിഎം സംഘർഷങ്ങൾക്കു പിന്നാലെ നടത്തി വരുന്ന സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലം. കോഴിക്കോട് രാഷ്ട്രീയ സംഘർഷങ്ങൾക്ക് ശമനമില്ല. ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറുണ്ടായി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
നാദാപുരം ബിജെപി മണ്ഡലം സെക്രട്ടറി കെകെ രഞ്ജിത്തിൻറെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. ആർക്കും പരുക്കില്ല. കുറച്ച് ദിവസമായി സ്ഥലത്ത് നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയെന്നോണമാണ് ഇത് എന്നാണ് കരുതുന്നത്.
ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റിരുന്നു. രാജനെന്നയാൾക്കാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്. ബൈക്കിലെത്തിയ അജ്ഞാതർ രാജനെ വെട്ടുകയായിരുന്നു.
വെട്ടിയ ശേഷം അക്രമികള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. രാജന് ഗുരുതരമായി പരിക്കറ്റിട്ടുണ്ട്. ഇയാളെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നിലും സിപിഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
നേരത്തെ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെകെ ദിനേശന്റെ വീടിനു നേരെയും യുവമോർച്ച സംസ്ഥാന പ്രസ്ഡന്റ് പ്രകാശ് ബാബുവിന്റെയും വീടിനു നേരെയും ബംബേറ് ഉണ്ടായിരുന്നു.
പിണറായി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകം തുടർക്കഥയാവുകയാണ്. ഇതിന് പരിഹാരമെന്നോണം നിരവധി സമാധാന ചർച്ചകളും നടന്നിരുന്നു. എന്നിട്ടും ആക്രമണങ്ങൾ തുടരുകയാണ്.