നടിമാർ തുനിഞ്ഞിറങ്ങിയാൽ ഇങ്ങനെയിരിക്കും; 'അമ്മ'യൊക്കെ ഇനി സൂക്ഷിക്കണം!!
തിരുവനന്തപുരം: സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ നടി ശാരദ, കെബി വൽസരകുമാരി എന്നിവരാണ് മറ്റംഗങ്ങൾ. സിനിമരംഗത്ത് വനിത സംഘടന വന്ന ഉടൻ മുഖ്യമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടതും സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നായിരുന്നു.
'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'യുടെ ആവശ്യപ്രകാരമാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിത മഠത്തില്‍ എന്നിവരും ഡോക്യുമെന്ററി സംവിധായിക ബീന പോള്‍, സംവിധായികമാരായ ദീദി ദാമോദരന്‍ വിധു വിന്‍സെന്റ് എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.
വനിത സംഘടന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇത്തരത്തിലൊരു സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നതെന്നാണ് നേതൃത്വത്തിലുളളവര്‍ പറയുന്നത്. നഗരമധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തിലൊരു സംഘടനയ്ക്ക് രൂപം നല്‍കിയത്.
മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു
തൊഴിലിടങ്ങളില്‍ സിനിമാ മേഖലയിലെ വനിതകള്‍ ഏറെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി സര്‍ക്കാരിന് മുന്നില്‍ പരാതി ലഭിച്ചിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണം കൊച്ചിയില്‍ നടി അക്രമിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നടിമാർക്ക് പോലീസ് സംരക്ഷണവും
ആവശ്യമെങ്കിൽ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ നടിമാർക്ക് പോലീസ് സംരക്ഷമം നൽകുമെന്ന വാഗ്ദാനവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.
ഇന്ത്യൻ ചരിത്രത്തിലാദ്യം
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു സംഘടന രൂപം കൊണ്ടത്.
സെറ്റിലെ ലൈംഗീക അതിക്രമം തടയുക
മുഖ്യമന്ത്രിക്ക് മുന്നില്‍ അവര്‍ നല്‍കിയ പരാതിയിലെ പ്രധാന കാര്യങ്ങള്‍ സെറ്റിലെ ലൈംഗീക അതിക്രമം തടയുന്നതിന് വേണ്ടിയാണ്. സിനിമ ഷൂട്ടിംഗ് സെറ്റുകള്‍ ലൈംഗീക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗീക പീഡന പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യവും പരാതിയിലുണ്ടായിരുന്നു.
രമ്യ നമ്പീശനും വനിത സംഘടനയിൽ
മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വനിത സംഘടനയില്‍ സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെ സിനിമയിലെ എല്ലാ മേഖലയില്‍ ഉള്ളവരുടേയും സാന്നിദ്ധ്യമുണ്ട്. അമ്മ എക്‌സിക്യൂട്ടീവ് മെമ്പറായ രമ്യ നമ്പീശനും പുതിയ സംഘടനയിലുണ്ട്.