എല്ലാം ചോരുന്നു!! പിണറായിക്ക് അതൃപ്തി !! ചോർച്ചയ്ക്ക് പിന്നിൽ...?
മൂന്നാർ, കോവളം കൊട്ടാരം തുടങ്ങിയവയെ സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങൾ പുറത്തായതിലുള്ള അതൃപ്തി ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: മന്ത്രിസഭ യോഗത്തിലെ ചർച്ചകളെ കുറിച്ചുള്ള വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. മൂന്നാർ, കോവളം കൊട്ടാരം തുടങ്ങിയവയെ സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങൾ പുറത്തായതിലുള്ള അതൃപ്തി ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിലുളള കടുത്ത അതൃപ്തി മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചെന്നാണ് വിവരം. കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് വിട്ടു നൽകാനുളള നിർദേശത്തെ ചൊല്ലി കഴിഞ്ഞ തവണ ചേർന്ന മന്ത്രിസഭ യോഗത്തിൽ സിപിഎം സിപിഐ എംഎൽഎമാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇക്കാര്യം മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം.
യോഗത്തിൽ പങ്കെടുക്കാതിരുന്ന നിയമമന്ത്രി എകെ ബാലന്റെ സാന്നിധ്യത്തിൽ ഇതേക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാമെന്ന നിർദേശം അംഗീകരിച്ച് വിഷയം അംഗീകരിക്കുകയായിരുന്നു. കൂടാതെ മൂന്നാർ വിഷയത്തിലും സിപിഐ മന്ത്രിമാർ സർക്കാരിനെതിരെ നിലപാടെടുത്തിരുന്നു.
അതിനിടെ സംസ്ഥാനത്ത് വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. സാമൂഹ്യ നീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും.