റമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ മുങ്ങി!പള്ളിജീവനക്കാരന് പള്ളിവളപ്പിൽ ദാരുണാന്ത്യം, പൊന്നാനിയിൽ
വെളിയങ്കോട് ഉമർഖാദി ജുമാ മസ്ജിദിൽ ജൂൺ 23 റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാരത്തിന് ശേഷമായിരുന്നു സംഭവം.
പൊന്നാനി: പള്ളിവളപ്പിൽ നിന്നും പിറകോട്ടെടുത്ത കാറിനടിയിൽപ്പെട്ട് പള്ളി ജീവനക്കാരൻ മരിച്ചു. വെളിയങ്കോട് കുമ്മിലവളപ്പ് സ്വദേശിയും ബദ്ർ പള്ളി ജീവനക്കാരനുമായ കല്ലംവളപ്പിൽ മരക്കാർ(65)ആണ് മരിച്ചത്. വെളിയങ്കോട് ഉമർഖാദി ജുമാ മസ്ജിദിൽ ജൂൺ 23 റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാരത്തിന് ശേഷമായിരുന്നു സംഭവം.
കാർ ഡ്രൈവർ പൊന്നാനി കോടതിപ്പടി സ്വദേശി മഠത്തിൽപ്പറമ്പിൽ ഹബീബ് റഹ്മാനെ(32) പോലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പള്ളിവളപ്പിലേക്ക് കാർ കയറ്റാനുള്ള ഹബീബ് റഹ്മാന്റെ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് വേഗതയിൽ കാർ പിറകോട്ട് എടുക്കുന്നതിനിടെയാണ് ആളുകളെ ഇടിച്ചുതെറിപ്പിച്ചത്. നിലത്ത് വീണ മരക്കാറിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ മരക്കാറെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകീട്ട് ആറ് മണിയോടെ മരണപ്പെടുകയായിരുന്നു. രോഷാകുലരായ ജനങ്ങൾ അപകടമുണ്ടാക്കിയ കാർ അടിച്ചുതകർത്തു. പൊന്നാനി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മരയ്ക്കാറുടെ മയ്യിത്ത് ഖബറടക്കം ശനിയാഴ്ച രാവിലെ രായിമരക്കാർ ജുമാമസ്ജിദിൽ നടക്കും.