ഫ്രഷേഴ്സ് ഡേയിൽ വിദ്യാർഥികൾ ഓടിച്ച കാറിടിച്ച് അതേ കോളേജിലെ വിദ്യാർഥിനി മരിച്ചു!ദുരൂഹത?
കൂടെയുള്ള സുഹൃത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കോളേജിനു സമീപമുള്ള കടയിൽ കയറിയതിനെ തുടർന്ന് പുറത്ത് ഇരുചക്ര വാഹനത്തിൽ കാത്തു നിൽക്കുമ്പോഴാണ് മീരയെ കാറിടിച്ച് തെറിപ്പിച്ചത്.
വർക്കല: ഫ്രഷേഴ്സ് ഡേയിൽ വിദ്യാർഥികൾ ഓടിച്ച കാറിടിച്ച് അതേ കോളേജിലെ വിദ്യാർഥിനി മരിച്ചു. ചവർക്കാട് സിഎച്ച്എംഎം കോളേജിലാണ് സംഭവം. കടയ്ക്കാവൂർ സ്വദേശി മീര മോഹനാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. വ്യാഴാഴ്ചയാണ് സംഭവം.
പത്തു മണിയോടെ പ്രൊജക്ട് സമർപ്പിക്കാൻ എത്തിയതായിരുന്നു മീര. കോളേജിലെ എംസിഎ വിദ്യാർഥിനിയാണ് മരിച്ച മീര. കൂടെയുള്ള സുഹൃത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കോളേജിനു സമീപമുള്ള കടയിൽ കയറിയതിനെ തുടർന്ന് പുറത്ത് ഇരുചക്ര വാഹനത്തിൽ കാത്തു നിൽക്കുമ്പോഴാണ് മീരയെ കാറിടിച്ച് തെറിപ്പിച്ചത്.
കാർ അമിത വേഗത്തിലായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ച് തെറ്റായ ദിശയിൽ വന്നാണ് അപകടമുണ്ടാക്കിയതെന്നാരോപിച്ച് വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
2015ൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ചിരുന്ന ജീപ്പിടിച്ച് അതേ കോളേജിലെ വിദ്യാർഥിനി മരിച്ചിരുന്നു. സിവിൽ എൻജിനീയറിങ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനി തെസ്നി ബഷീറാണ് മരിച്ചത്.
കോളേജിന്റെ പ്രധാന കവാടത്തിൽ വച്ചാണ് അപകടമുണ്ടായത്. ഓണാഘോഷത്തിന്റെ ഭാഗമായി ആൺകുട്ടികൾ സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയാണ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന തെസ്നിയെ ജീപ്പിടിച്ച് തെറിപ്പിച്ചത്.