മൂന്നാറിൽ കുരിശ് നാട്ടിയസ്പിരിറ്റ് ഇന്‍ ജീസസ്' പെടും.!! സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് പണി കിട്ടി !
മൂന്നാര്‍: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവത്തില്‍ പ്രാര്‍ത്ഥനാ സംഘമായ സ്പിരിറ്റ് ഇന്‍ ജീസസിനെതിരെ പോലീസ് കേസെടുത്തു. സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒഴിപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ വാഹനം ഉപയോഗിച്ച് തടഞ്ഞ സംഭവത്തില്‍ പൊറിഞ്ചു എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പാപ്പാത്തിച്ചോലയിലെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. ഇവിടെ ഭീമന്‍ കുരിശ് സ്ഥാപിക്കുകയും സമീപത്ത് കെട്ടിടം പണിയുകയും ചെയ്തിരുന്നു. ഇവ രണ്ടും മൂന്നാര്‍ ദൗത്യസംഘം പൊളിച്ച് മാറ്റിയിരുന്നു.
സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ കയ്യേറ്റം സംബന്ധിച്ച് നേരത്തെ തന്നെ റവന്യൂം വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആയിരമേക്കര്‍ വരുന്ന പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന ജിമ്മി സ്‌കറിയയുടെ സഹോദരനാണ് ടോം എന്നും റിപ്പോര്‍ട്ടിലുണ്ട്. 2013ല്‍ ആഭ്യന്തര വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവരെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ആത്മീയ ടൂറിസത്തിന്റെ മറവിലായിരുന്നു പാപ്പാത്തിച്ചോലയിലെ കയ്യേററം. കണ്ണൂരില്‍ നിന്നും തൃശ്ശൂരില്‍ നിന്നുമാണ് ഇവിടേക്ക് വിശ്വാസികളെ എത്തിക്കുന്നതെന്നും സൂചനയുണ്ട്. രാത്രിയില്‍ ഇവിടെ മദ്യപാനം ഉള്‍പ്പൈടെ നടക്കാറുണ്ടത്രേ.