തെറ്റ്ചെയ്തത് എസ്എഫ്ഐ മാത്രമല്ല; കസേര കത്തിച്ച സംഭവത്തിൽ പ്രിൻസിപ്പാളും കുറ്റക്കാരി!!
പ്രിന്‍സിപ്പാളുടെ കസേര കത്തിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊച്ചി: മഹാരാജാസ് കോളേജിൽ കസേര കത്തിച്ച സംഭവത്തിൽ പ്രിൻസിപ്പാളിനും രൂക്ഷ വിമർശനം. കസേര കത്തിച്ച സംഭവം യാദൃശ്ചികമായി ഉണ്ടായതല്ല. ക്യാംപസിലുണ്ടായിരുന്നു അസ്വസ്ഥതകള്‍ കാലക്രമേണ വന്‍പ്രതിഷേധമായി മാറുകയായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. പ്രിന്‍സിപ്പാള്‍ എന്‍എല്‍ ബീനയുടെ കടുംപിടിത്തവും അതിതീവ്രമായ നിലപാടുകളുമാണ് വിദ്യാര്‍ത്ഥികളെയും ഒരു വിഭാഗം അദ്ധ്യാപകരേയും പ്രിന്‍സിപ്പാളിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രിന്‍സിപ്പാളുടെ കസേര കത്തിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കോളേജിലെ പഠനാന്തരീക്ഷം തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു
മഹാരാജാസ് കോളേജ് രാമവര്‍മ്മ മെന്‍സ് ഹോസ്റ്റല്‍ പൂട്ടിയതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രിൻസിപ്പാളിന്റെ സമീപനം മോശം
ദളിത് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ളവര്‍ ഭക്ഷണം പോലും കഴിക്കാനാകാതെ വിഷമിച്ചു. വിദ്യാര്‍ത്ഥിനികളോടുള്ള പ്രിന്‍സിപ്പാളിന്റെ സമീപനം മോശമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഉചിത നടപടി സ്വീകരിക്കണം
കോളേജിലെ പഠനാന്തരീക്ഷം തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചില അധ്യാപകർ പ്രശ്നക്കാർ
ചില അദ്ധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. ഇവര്‍ മഹാരാജാസില്‍ തുടരുന്നത് ഉചിതമല്ലെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തെറ്റ് പറ്റിയിരുന്നു
മഹാരാജാസ് കോളേജിലെ കസേര കത്തിക്കൽ സംഭത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് എസ്എഫ്ഐ പറഞ്ഞിരുന്നു. എസ്എഫ്ഐയുടെ എറണാകുളം ജില്ല സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് തെറ്റ് പറ്റിയെന്ന് സൂചിപ്പിച്ചിരുന്നത്.
എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം
കസേര കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാരാജാസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവം എസ്എഫ്‌ഐയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിച്ചതെന്നും ജില്ലാ കമ്മിറ്റിയുടെ ഇടപെടലാണ് മുഖം രക്ഷിച്ചതെന്നും എസ്എഫ്ഐയുടെ പ്രവർത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അരാഷ്ട്രീയ പ്രവണത
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജുനൈദ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മഹാരാജാസ് കോളേജില്‍ അടുത്തകാലത്തായി അരാഷ്ട്രീയ പ്രവണതയുളള ചില സംഭവങ്ങളുണ്ടായെന്നും സൂചിപ്പിച്ചിരുന്നു.