'ആരോഗ്യമന്ത്രി രാജിവെക്കണം; പനി മരണങ്ങൾ കൂടി വരുന്നു, സർവ്വ കക്ഷി തീരുമാനം നടപ്പാക്കിയില്ല!!'
ഒരു വിദഗ്ധ സമിതിയെ വെച്ച് പനിമരണങ്ങളുടെ കാരണം അന്വേഷിക്കുകയും വേണ്ടിവന്നാല്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സമിതിയെ കൊണ്ടുവരികയും വേണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം നിയന്ത്രണാതീതമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സർവകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പായില്ലെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ലാഘവത്തോടെയാണ് ഇതിനെ കാണുന്നത്. ജനുവരിയില്‍ ആരംഭിക്കേണ്ട മഴക്കാല ശുചീകരണത്തിനുള്ള ഉത്തരവിറക്കിയത് ജൂണിലാണെന്നതുതന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദഗ്ധ സമിതിയെ വെച്ച് പനിമരണങ്ങളുടെ കാരണം അന്വേഷിക്കുകയും വേണ്ടിവന്നാല്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സമിതിയെ കൊണ്ടുവരികയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ആയിരകണക്കിനാളുകൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു
ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന മഴക്കാല പൂര്‍വ ശുചീകരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുവരെ 200ല്‍ അധികം ആളുകൾ മരിച്ചു. ആയിരക്കണക്കിന് ആളുകൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ചില അന്വേഷണങ്ങൾ ആവശ്യമാണ്
നിലവില്‍ ഏതെല്ലാം തരത്തിലുള്ള പനികളുണ്ട്, ഏതെല്ലാം വൈറസുകളുണ്ട്, ഇവയുടെ സ്വഭാവത്തില്‍ മാറ്റംവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണ്.
കേന്ദ്രത്തിന് കത്തെഴുതണം
പനി പടർത്തുന്ന വൈറസുകളെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ അനാസ്ഥ
ജനുവരിയില്‍ ആരംഭിക്കേണ്ട മഴക്കാല ശുചീകരണത്തിനുള്ള ഉത്തരവിറക്കിയത് ജൂണിലാണ്. ഇത് സർക്കാരിന്റെ അനാസ്ഥയാണ് ചൂണ്ടി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫീസ് വർദ്ധിപ്പിക്കുക സർക്കാർ നയം
സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചുനല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണകാർക്ക് മെഡിക്കൽ പഠനം സാധ്യമല്ല
നിലവില്‍ 5.5 ലക്ഷമായാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരുവിദ്യാര്‍ഥിക്ക് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ 27 ലക്ഷം വേണമെന്ന സ്ഥിതിയാണിപ്പോഴുള്ളത്. സാധാരണക്കാര്‍ക്ക് മെഡിക്കല്‍ പഠനം സാധ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
പനി മരണം കുറഞ്ഞെന്ന് മന്ത്രി
അതേസമയം സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമായതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും പനിയുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതേസമയം ഡെങ്കി പനി ബാധിച്ചുളള മരണങ്ങള്‍ അവിടെയും ഇവിടെയുമായി സംഭവിക്കുന്നുണ്ട്. കൂട്ടത്തോടെയുളള മരണമെന്നൊന്നും അതിനെ പറയാന്‍ സാധിക്കില്ല. അതിനെ കൂടി നിയന്ത്രിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി
സംസ്ഥാനമെമ്പാടും പനിയും പകര്‍ച്ച വ്യാധികളും തടയുന്നതിനുളള മൂന്നു ദിവസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമായി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരം ആരോഗ്യമന്ത്രി കെ.കെ ശൈലജയും ജീവനക്കാരും കൂടി വൃത്തിയാക്കി. വിവിധ ജില്ലകളില്‍ മന്ത്രിമാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.സംസ്ഥാന തല ഉദ്ഘാടം മുഖ്യമന്ത്രി കണ്ണൂരിൽ നിർവ്വഹിച്ചു.