നടിയെ പീഡിപ്പിക്കുന്ന രംഗം; ദിലീപിനെ കുരുക്കിയ പോലീസ് പെട്ടു, കള്ളന്‍ കപ്പലില്‍, അന്വേഷണം
സ്വകാര്യമെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് രംഗങ്ങള്‍ കണ്ടുവെന്ന് പറയപ്പെടുന്നത്.
തൃശൂര്‍: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ എല്ലാ തെളിവും ലഭിച്ചെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്. ദിലീപിന് മേല്‍ കൂടുതല്‍ കുരുക്കിടാനുള്ള പോലീസ് ശ്രമത്തിനിടയില്‍ അന്വേഷണ സംഘത്തിന് തന്നെ തിരിച്ചടി ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നടിയെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ടുവെന്ന വെളിപ്പെടുത്തലാണ് പോലീസിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക.
ഈ സാഹചര്യത്തില്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ പോലീസിനെതിരേ ആണ്. കാരണം ലഭ്യമായ ഏതെങ്കിലും തൊണ്ടിമുതലുകള്‍ വിദഗ്ധപരിശോധനയ്ക്ക് വേണ്ടി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് പോലീസ് കൈമാറിയോ, ഈ കൈമാറിയത് എങ്ങനെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തി തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് പോലീസ് ഉത്തരം നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരിക്കുകയാണിപ്പോള്‍.
പോലീസ് മേധാവിക്ക് കത്ത്
നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ടുവെന്ന വാര്‍ത്തയില്‍ വിദഗ്ധ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍. ഇക്കാര്യം ഉന്നയിച്ച് അവര്‍ പോലീസ് മേധാവിക്ക് കത്തയച്ചു.
സ്വകാര്യ കോളജില്‍ എങ്ങനെ
വ്യാഴാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിനെയും പ്രതികളെയും ഒരുപോലെ വെട്ടിലാക്കുന്ന പുതിയ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എങ്ങനെ രംഗങ്ങള്‍ സ്വകാര്യ കോളജിലെ മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ അവസരം ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.
ചോര്‍ച്ചക്കുള്ള വഴികള്‍
ഒന്നുകില്‍ കേസിലെ പ്രതികള്‍ വഴിയാകണം ഇത് പുറത്തായിട്ടുണ്ടാകുക. അല്ലെങ്കില്‍ പോലീസ് ശേഖരിച്ച തൊണ്ടിമുതലുകള്‍ വിദഗ്ധ പരിശോധനയ്ക്ക് കൈമാറിയ വേളയില്‍ ചോര്‍ന്നിട്ടുണ്ടാകും. രണ്ടാണെങ്കിലും പോലീസിന് സംഭവം തിരിച്ചടിയാണ്.
വിദ്യാര്‍ഥികള്‍ കണ്ടത്
സ്വകാര്യമെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് രംഗങ്ങള്‍ കണ്ടുവെന്ന് പറയപ്പെടുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി സെക്രട്ടറി ഡോ.ഹിതേഷ് ശങ്കറാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാന തെളിവ് പരസ്യമായോ
കേസിലെ പ്രധാന തെളിവാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍. രംഗം പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.
പോലീസ് വാദം ശരിയാണെങ്കില്‍
ഇതു കിട്ടാനാണ് പോലീസ് വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണവും പരിശോധനയും നടത്തിയത്. പോലീസിന്റെ വാദം ശരിയാണെങ്കില്‍, ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് മുമ്പ് എങ്ങനെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ദൃശ്യം ലഭിച്ചുവെന്നതാണ് ഇനി അന്വേഷിക്കുക.
സുപ്രധാന ചോദ്യങ്ങള്‍
പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ സുപ്രധാനമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന് കീഴിലുള്ള ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരിലുള്ള വിശ്വാസം നഷ്ടമായോ എന്നാണ് പ്രധാന ചോദ്യം. ലഭ്യമായ തെളിവുകള്‍ വിദഗ്ധ പരിശോധനയ്ക്ക് സ്വകാര്യ ഡോക്ടര്‍മാരെയാണോ ഏല്‍പ്പിച്ചത്.
നിയമപിന്‍ബലമുണ്ടോ
സ്വകാര്യ ഡോക്ടര്‍മാരെ ഏല്‍പ്പിച്ചത് ഏത് നിയമപിന്‍ബലത്തിലാണ്. സര്‍ക്കാരിന്റെ കീഴിലോ നിയന്ത്രണത്തിലോ ആണോ സ്വകാര്യ സ്ഥാപനത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യത
ദൃശ്യങ്ങള്‍ ചോര്‍ന്നത് വഴി പീഡനക്കേസിലെ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്. നടന്‍ കലാഭവന്‍ മണിയുടെ മരണം, ജിഷ കൊലക്കേസ് എന്നീ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ സ്വകാര്യ സ്ഥാപനത്തിന് മേല്‍ സംശയം ഉയര്‍ത്തിയാണ് ഡിജിപിക്ക് ലഭിച്ചിരിക്കുന്ന പരാതി.
കലാഭവന്‍ മണിയുടെ കാര്യത്തില്‍
മംഗളൂരുവില്‍ നടന്ന ഫോറന്‍സിക് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ ഈ സ്വകാര്യ സ്ഥാപനത്തിലെ ഉന്നത വ്യക്തി പ്രബന്ധം അവതരിപ്പിച്ചിരുന്നുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഇദ്ദേഹം പറയുകയും ചെയ്തുവത്രെ. മണിയുടെ കേസില്‍ അന്വേഷണം നടക്കവെയായിരുന്നു ഇത്.