പുതുവൈപ്പിലെ പോലീസ് അതിക്രമം;യതീഷ് ചന്ദ്രയെ നിലയ്ക്ക് നിർത്തണമെന്ന് സിപിഐ, പോലീസിന് രൂക്ഷ വിമർശനം
സമരത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളാണെന്ന റൂറൽ എസ്പിയുടെ വാദം ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് നടപടിയെ ന്യായീകരിക്കാനും പൊലീസിന്റെ വീഴ്ച മറക്കാനുമുളള ശ്രമമാണെന്നും കാനം പറഞ്ഞു.
തിരുവനന്തപുരം: പുതുവൈപ്പിലെ പോലീസ് അതിക്രമത്തിൽ ആഭ്യന്തരവകുപ്പിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പുതുവൈപ്പിൽ നടന്നത് പോലീസ് നരനായാട്ടാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.
ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും, പോലീസിലുള്ള അത്തരം ആളുകളെ നിലയ്ക്ക് നിർത്തണമെന്നും കാനം അഭിപ്രായപ്പെട്ടു. ഐഒസിയെ എതിർക്കുന്നത് വികസനത്തിന് എതിരാണെന്ന് കരുതരുത്. സമരത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളാണെന്ന റൂറൽ എസ്പിയുടെ വാദം ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് നടപടിയെ ന്യായീകരിക്കാനും പൊലീസിന്റെ വീഴ്ച മറക്കാനുമുളള ശ്രമമാണെന്നും കാനം പറഞ്ഞു.
തീവ്രവാദബന്ധം ആരോപിക്കുന്നതിന് പിന്നിൽ യുഎപിഎ ചുമത്താനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുവൈപ്പിലെ പോലീസ് ലാത്തിച്ചാർജ്ജിനെതിരെ കോൺഗ്രസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
പുതുവൈപ്പിലെ പോലീസ് അതിക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തണം. പുതുവൈപ്പിൽ നടക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാത്ത ജനകീയ സമരമാണ്. ആ സമരത്തിന് തീവ്രവാദബന്ധമുണ്ടോയെന്ന കാര്യം തനിക്കറിയില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.