ബിജെപി ഓഫീസ് ആക്രമണം; ബിജെപിക്കാരെപോലെ പെരുമാറി, ഐപി ബിനു അടക്കം 4 പേർക്ക് സസ്പെൻഷൻ!!
പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു അടക്കമുളളവര്‍ക്കെതിരെയാണ് നടപടി.
ജെപി ഓഫീസ് ആക്രമിച്ചത് അപലപനീയം. പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ല. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബിജെപി എതിര്‍ത്തില്ല. കേരളത്തില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണ്.സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍എസ്എസിന് ഗൂഢപദ്ധതിയുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
നാല് പേർ കസ്റ്റഡിയിൽ
അതേസമയം ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാർഡ് കൗൺസിലറും കസ്റ്റഡിയിൽ
കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറായ ഐപി ബിനു, സിപിഎം പ്രവര്‍ത്തകരായ പ്രതിന്‍ സാജ്, ജെറിന്‍, സുകേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സർവ്വകക്ഷി യോഗത്തിന്റെ തീരുമാനം
എന്തെല്ലാം പ്രകോപനമുണ്ടായാലും പാര്‍ട്ടി ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ലെന്നതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം. ഇത് നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇത് ബിജെപിയുടെ പാരമ്പര്യം
അത്തരമൊരു സാഹചര്യത്തില്‍ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്ന പാരമ്പര്യം ബിജെപിയുടേതാണ്.
അക്രമത്തിലേക്ക് തള്ളിവിടുന്നു
സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് അക്രമത്തിലേക്ക് തള്ളവിടുകയാണ് ബിജെപി ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
ആക്രമണത്തിനിരയായത്.....
200 പരം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആക്രമിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ തുടര്‍ചയാണ് തിരുവനന്തപുരത്ത് നടന്നത്.
ആരും അക്രമത്തിലേക്ക് പോകരുത്
സിപിഎം സംസ്ഥാന സെക്രട്ടറി താമസിക്കുന്ന വീടിനു നേരെപോലും ആക്രമണമുണ്ടായി. എന്തെല്ലാം പ്രകോപനമുണ്ടായാലും സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് പോകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.