സിപിഎമ്മുകാർ വീട്ടിൽ കയറി വെട്ടി സിപിഎമ്മുകാരനും ഭാര്യയും ആശുപത്രിയിൽ, സംഭവം തലശ്ശേരിയിൽ!
തലശ്ശേരി: സി പി എം പ്രവർത്തകർ സി പി എമ്മുകാരനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ചതായി റിപ്പോർട്ട്. രാഷ്ട്രീയ സംഘർങ്ങൾക്ക് പേര് കേട്ട തലശ്ശേരിയിലാണ് ഈ സംഭവവും. എന്നാൽ ഈ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളാണോ എന്ന കാര്യം വ്യക്തമല്ല. തലശ്ശേരി കൊളശ്ശേരി പാറക്കെട്ടിലാണ് കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകനും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റത്.
കൊളശ്ശേരി പാറക്കെട്ടി മാലയാട്ട് കുണ്ടാഞ്ചേരി ലിബിന്‍ (30 വയസ്സ്) ഭാര്യ ആതിര (22 വയസ്സ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ രണ്ടുപേരെയും ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണത്രെ ലിബിൻ, ആതിര എന്നിവരെ ഒരു സംഘം സിപിഎമ്മുകാര്‍ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പിച്ചത്.
ലിബിനെ സി പി എമ്മുകാർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നത്രെ. ഇത് തടയാനെത്തിയപ്പോഴാണ് ആതിരയ്ക്ക് പരിക്കേറ്റത്. ആതിരയെ അക്രമികള്‍ ചവിട്ടി വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് ജന്മഭൂമി റിപ്പോർട്ട്. എട്ട് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. അതുല്‍, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയവരാണ് ആക്രമിച്ചതെന്നാണ് ലിബിനും ആതിരയും പറയുന്നത്. ഇവർ സി പി എം മെമ്പര്‍മാരാണത്രെ.