തലസ്ഥാനം കണ്ണൂരാകുന്നു? സിപിഎം ബിജെപി സംഘർഷം വ്യക്തമാക്കുന്നത്!!അതീവ ജാഗ്രത!!
ആറ്റുകാൽ, മണക്കാട് പ്രദേശങ്ങളിലുണ്ടായ ആക്രമണം നഗരത്തിലേക്ക് വ്യാപിക്കുകയായിരുന്നു.
തിരുവനന്തപുരം: സിപിഎം- ബിജെപി സംഘർഷവും രാഷ്ട്രീയ കൊലപാതകങ്ങളും ഏറെ നടന്നിരുന്നത് കണ്ണൂരിലാണ്. സിപിഎം അധികാരത്തിലേറിയതോടെ രാഷ്ട്രീയ ആക്രമണങ്ങൾ വർധിക്കുകയും ചെയ്തിരുന്നു. അത്തരം ആക്രമണങ്ങൾ തലസ്ഥാനത്തേക്കും വ്യാപിക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്തുണ്ടായ ആക്രമണങ്ങൾ.
ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം!! ലക്ഷ്യം വച്ചത് കുമ്മനത്തെ?
ആറ്റുകാൽ, മണക്കാട് പ്രദേശങ്ങളിലുണ്ടായ ആക്രമണം നഗരത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഒടുവിൽ ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെയും കോടിയേരിയുടെ മകന്റെ വീടിനു നേരെയും വരെ ആക്രമണങ്ങൾ ഉണ്ടായി. നിരവധി വീടുകൾ ആക്രമിക്കപ്പെടുകയും വാഹനങ്ങൾ ആക്രമണത്തിന് ഇരയാവുകയും ചെയ്തു.
ആക്രമണങ്ങളുടെ തുടക്കം
വ്യാഴാഴ്ച രാത്രി ആറ്റുകാൽ, മണക്കാട് പ്രദേശങ്ങളിൽ സിപിഎം, ബിജെപി പ്രവർത്തകർ പോർ വിളി നടത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതായിരുന്നു തുടക്കം. നഗര സഭ കൗൺസിലർമാരുടെയും നേതാക്കളുടെയുമടക്കം പത്തോളം വീടുകളും വാഹനങ്ങളും തകർത്തു.
അസ്വാരസ്യങ്ങൾക്ക് പിന്നാലെ
ഏതാനും നാളായി പ്രദേശത്ത് സിപിഎം- ബിജെപി നേതാക്കൾ തമ്മിൽ ചില അസ്വാരസ്യങ്ങൾ നില നിന്നിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു.
സിപിഎം നേതാക്കൾക്ക് നേരെ
സിഐടിയു മണക്കാട് ഏരിയാ സെക്രട്ടറി ശ്യാമിന് വെട്ടേറ്റു. ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ചാല ഏരിയ സെക്രട്ടറി ഉണ്ണിക്ക് മർദനമേറ്റു. ഇയാളുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന പിക്ക്അപ്പ് ഓട്ടോ അടിച്ച് തകർത്തു. സിപിഎം ചാല ഏരിയ സെക്രട്ടറി എസ്എ സുന്ദർ, കളിപ്പാൻ കുളം വാര്‍ഡ് കൗൺസിറും സിപിഎം നേതാവുമായ റസിയ ബീഗം എന്നിവരുടെ വീടുകളും ആക്രമിക്കപ്പെട്ടു. വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും തകർത്തു.
ബിജെപി നേതാക്കളും
ബിജെപി നേതാക്കളുടെ വീടിനു നേരെയും വ്യാപക അക്രമം ഉണ്ടായി. ബിജെപി കോർപ്പറേഷൻ കൗൺസിലർ എസ്കെപി രമേഷ്, ആറ്റുകാൽ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബീന എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ബീനയുടെ വീടിന്റെ വാതിലും ജനൽ ചില്ലുകളും അടിച്ച് തകർത്തു. വീടിനു നേരെ കല്ലേറുണ്ടായി. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും തകർത്തു.
കോളേജ് തിരഞ്ഞെടുപ്പ്
ആറ്റുകാലിലെ സ്വകാര്യ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് ആക്രമണങ്ങളിൽ കലാശിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. അക്രമി സംഘം അഴിഞ്ഞാടുമ്പോൾ പോലീസിന് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പിന്നാലെ ബിജെപി കാര്യാലയത്തിന് നേരെ
ഈ അക്രമങ്ങൾക്ക് പിന്നാലെയാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായത്. മൂന്നു ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറോളം വാഹനങ്ങൾ അക്രമികൾ തകർത്തു.
ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി. മരുതം കുഴിയിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും കാറും അക്രമികൾ തകർത്തു. ആക്രമണം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ആർക്കും പരുക്കില്ല.
ജാഗ്രതാ നിർദേശം
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആക്രമണം നടന്ന പലയിടത്തും പോലീസ് ഉണ്ടായിരുന്നുവെങ്കിലും പോലീസിനെ നോക്കുകുത്തിയാക്കിയായിരുന്നു അക്രമങ്ങൾ അരങ്ങേറിയത്.