പൂഞ്ഞാര്‍ തോല്‍വിയില്‍ പരാതി നല്‍കിയ സിപിഎം മുന്‍നേതാവ് അബോധാവസ്ഥയില്‍... ആക്രമിച്ചത് പാർട്ടിക്കാർ?
കോട്ടയം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഇടത് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട സംഭവത്തില്‍ നേതൃത്വത്തിന് പരാതി നല്‍കിയ സിപിഎം മുന്‍ നേതാവ് ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ആയ കെഎന്‍ നസീറിനാണ് പരിക്കേറ്റത്.
തലയ്ക്കാണ് പരിക്ക്. ബോധം നഷ്ടപ്പെട്ട നസീര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്. സിപിഎം നേതാക്കളാണ് നസീറിനെ ആക്രമിച്ചത് എന്നാണ് മകനും സിഐടിയു പ്രവര്‍ത്തകനും ആയ ഹുസൈന്‍ ആരോപിയ്ക്കുന്നത്.
നഗരസഭ ഭരണത്തില്‍ ക്രമക്കേട് ആരോപിച്ചും നസീര്‍ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത സിഡിയിലേക്ക് പകര്‍ത്താന്‍ എത്തിയപ്പോള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവും ചേര്‍ന്ന് നസീറിനെ മര്‍ദ്ദിയ്ക്കുകയായിരുന്നു എന്നാണ് മകന്റെ ആക്ഷേപം.
എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യം നിഷേധിച്ചു. സിപിഎം നേതാക്കള്‍ക്കെതിരെ തയ്യാറാക്കിയ നോട്ടീസ് സിഡിയിലാക്കി നസീര്‍ കൈവശം വച്ചിരുന്നുവെന്നും, സിഡി പിടിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ ഓടുന്നതിനിടെ വീണാണ് നസീറിന് പരിക്കേറ്റത് എന്നുമാണ് പൂഞ്ഞാര്‍ ഏരിയ സെക്രട്ടറിയുടെ വിശദീകരണം.
പൂഞ്ഞാറിലെ തോല്‍വി സംബന്ധിച്ച് ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയ ആളാണ് നസീര്‍. എന്നാല്‍ അടുത്തിടെ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചുകയറി എന്ന് ആരോപിച്ചായിരുന്നു ഇത്.
നസീറിന്റെ മകന്‍ ഹുസൈന്‍ സിഐടിയു ഏരിയ കമ്മിറ്റി അംഗമാണ്. ഹുസൈന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.