തകർത്ത 'ഹൃദയത്തിന്' പകരം പുതിയത്!! സനേഷിനോട് വാക്ക് പാലിച്ച് സിപിഎം!! ഇത് രാഷ്ട്രീയ മര്യാദ!!
ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് കോഴിക്കോട് പാർട്ടി ഓഫീസിൽ വച്ച് പത്ര പ്രവർത്തക യൂണിയൻ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ക്യാമറ കൈമാറിയത്.
കോഴിക്കോട്: ഹർത്താലിനിടെ മാധ്യമ പ്രവർത്തകന്റെ ക്യാമറ സിപിഎം പ്രർത്തകർ തല്ലിതകർത്ത സംഭവത്തിൽ വാക്കുപാലിച്ച് സിപിഎം. തകർന്ന ക്യാമറയ്ക്ക് പകരം പുതിയ ക്യാമറ വാങ്ങി നൽകുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റര്‍ വാക്ക് നൽകിയിരുന്നു. ഈ വാക്കാണ് പാലിച്ചിരിക്കുന്നത്. ദി ന്യൂഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാർ സനേഷിൻറെ ക്യാമറയാണ് തകർത്തത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് കോഴിക്കോട് പാർട്ടി ഓഫീസിൽ വച്ച് പത്ര പ്രവർത്തക യൂണിയൻ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ക്യാമറ കൈമാറിയത്.
കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ ഹർത്താലിനിടെയാണ് സനേഷിന്റെ ക്യാമറ തകർത്തത്. ഹർത്താലിനിടെ ഓട്ടോ ഡ്രൈവറെ സിപിഎം പ്രവർത്തതകർ അക്രമിക്കാൻ ശ്രമിക്കുന്ന ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു സനേഷിൻറെ ക്യാമറ തകർത്തത്. പൂർണമായി തകർന്നതിനാൽ ക്യാമറ ശരിയാക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ബാങ്കിൽ നിന്ന് 85000 രൂപ വായ്പയെടുത്തായിരുന്നു സനേഷ് ക്യാമറ വാങ്ങിയിരുന്നത്.
സനേഷിന്റെ ക്യാമറ തകർത്ത സംഭവത്തിൽ പ്രതിഷേധവും വിമര്‍ശനവും ശക്തമായിരുന്നു. ഇതിനിടെയാണ് തകർന്ന ക്യാമറയ്ക്ക് പകരം പുതിയ ക്യാമറ വാങ്ങി നൽകിയത്. ഇടതുപക്ഷ അനുഭാവി കൂടിയായ സനേഷിൻറെ ക്യാമറ തകർത്തതിനെതിരെ മാധ്യമ പ്രവർത്തകരും രംഗത്തു വന്നിരുന്നു.
അതേസമയം ക്യാമറ വാങ്ങി നൽകിയതിന് സിപിഎമ്മിനോട് സനേഷും നന്ദി പറഞഞിട്ടുണ്ട്. തകർക്കപ്പെട്ട ക്യാമറയുടെ അതേ മോഡൽ ക്യാമറയാണ് വാങ്ങി നൽകിയിരിക്കുന്നതെന്ന് സനേഷും ഫേസ്ബുക്കിൽ വ്യക്തമാക്കി. സംഭവത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ആക്രമണത്തിനിടെ മെമ്മമറി കാർഡ് നഷ്ടമായ കേരള ഭൂഷണം ഫോട്ടോഗ്രാഫർ കെവി ശ്രീജേഷിനു പുതിയ മെമ്മറി കാർഡും വാങ്ങി നൽകിയിട്ടുണ്ട്.