കടകംപള്ളി സിംഹാസനം എടുത്ത് മാറ്റിയ സ്വാമിജിയെ തൊഴുത് മന്ത്രി സുധാകരനും തോമസ് ഐസക്കും, അത് പൊളിച്ച്!!
രണ്ടോ മൂന്നോ പേർക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളിൽ ആവശ്യമില്ല - എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വേദിയിൽ നിന്നും ശൃംഗേരി ശ്രീശാരദാപീഠം മഠാധിപതി ഭാരതീതീര്‍ത്ഥ ശങ്കരാചാര്യർക്ക് വേണ്ടി സ്ഥാപിച്ച സിംഹാസനം എടുത്തുമാറ്റിയത്. കണ്ടോടാ ഇതാണ് കമ്യൂണിസ്റ്റ് മന്ത്രി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ആർപ്പുവിളിയും തുടങ്ങി. ഇരട്ടച്ചങ്കന് പറ്റിയ മന്ത്രിയാണത്രെ.
തള്ളിത്തള്ളി ഇ ശ്രീധരനെയും മെട്രോയ്ക്ക് പുറത്താക്കി.. മോദിക്കും ഉമ്മൻ ചാണ്ടിക്കും പൂരാകൃതി ട്രോളുകൾ!
സ്വാമിയെ തൊഴുത് സുധാകരനും തോമസ് ഐസക്കും!
ഇപ്പോഴിതാ ഇതേ ഭാരതീതീര്‍ത്ഥ ശങ്കരാചാര്യരുടെ മുന്നിൽ തൊട്ടുതൊഴുതു നിൽക്കുന്നു ഇതേ ഇട്ടച്ചങ്കന്റെ മന്ത്രി. അതും ഒന്നല്ല രണ്ട് മന്ത്രിമാർ. മന്ത്രി ജി സുധാകരനും തോമസ് ഐസക്കും. അപ്പോൾ ഇന്നലെ പറഞ്ഞ ഡയലോഗുകൾ. പറഞ്ഞ് വിഴുങ്ങേണ്ട സ്ഥിതിയാണ് ആർപ്പുവിളി വൃന്ദങ്ങൾക്ക്. ഇതാണ് സത്യത്തിൽ സംഭവിച്ചത്.
എന്താണ് സംഭവിച്ചത്?
ശൃംഗേരി ശ്രീശാരദാപീഠം മഠാധിപതി ഭാരതീതീര്‍ത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടി എത്തിയതാണ് മന്ത്രി ജി. സുധാകരൻ. ഇന്നലെ ആലപ്പുഴ എസ് ഡി വി സെന്റിനറി ഹാളിലാണ് പഴങ്ങൾ നിറച്ച താലവുമായി സുധാകരൻ അനുഗ്രഹം തേടി എത്തിയത്. നിറഞ്ഞ ഭക്തിയോടെ സ്വാമിയെ കാണാൻ എത്തിയ സുധാകരൻ തൊഴുത് അനുഗ്രഹവും വാങ്ങി.
കൂടെ തോമസ് ഐസക്കുമുണ്ട്
ആലപ്പുഴയിൽ പൊതുജനങ്ങള്‍ക്കായി പാദുക പൂജയും ഭിക്ഷാവന്ദനവും നടത്തുമ്പോഴാണ് മന്ത്രി തോമസ് ഐസക്കും മന്ത്രി ജി സുധാകരനും ശങ്കരാചാര്യരെ സന്ദർശിച്ചത്. ജി സുധാകരന് പിന്നാലെ തോമസ് ഐസകും സ്വാമിയെ വന്ദിച്ചുകൊണ്ട് നടന്നുവരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി നല്‍കിയ ആപ്പിള്‍ തോമസ് ഐസക് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
തളികയിൽ പഴം, പുതയ്ക്കാൻ ഷാൾ
തളികയില്‍ നിറച്ച പഴങ്ങള്‍ മന്ത്രി ജി സുധാകരൻ സ്വാമിക്ക് സമര്‍പ്പിച്ചു. രണ്ട് സി പി എം മന്ത്രിമാരെയും സ്വാമി ഉപചാരപൂര്‍വം തന്നെ സ്വീകരിച്ചു. മന്ത്രിമാര്‍ക്ക് സ്വാമി പ്രസാദമായി നല്‍കിയ ആപ്പിള്‍ രണ്ട് കയ്യും നീട്ടി വാങ്ങി. സ്വാമിയുടെ സെക്രട്ടറി ജി സുധാകരനെയും തോമസ് ഐസക്കിനെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു.
അപ്പോൾ എടുത്തുമാറ്റിയ സിംഹാസനം?
തിരുവനന്തപുരത്ത് ശങ്കരാചാര്യര്‍ക്ക് ഇരിക്കാനായി ഒരുക്കിയിരുന്ന പീഠം കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എടുത്തുമാറ്റിയത് വലിയ വിവാദമായിരുന്നു. ഈ വിവാദം കൊഴുക്കുന്നിതിനിടെയാണ് സുധാകരന്‍ ശങ്കരാചാര്യരുടെ അനുഗ്രഹം തേടി എത്തിയത്. ഇനി ഇതിനെ സോഷ്യൽ മീഡിയയിൽ അണികൾ എന്ത് പറഞ്ഞ് ന്യായീകരിക്കും എന്ന് കണ്ടറിയണം.
സുധാകരൻ വിവാദമന്ത്രി
കഴിഞ്ഞ ദിവസം ആദിശങ്കരനെ അവഹേളിച്ച് സുധാകരന്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. ഇഎംഎസിന്റെ ഔന്നത്യം ആദിശങ്കരനില്ല എന്ന് പറഞ്ഞ സുധാകരനെതിരെ യോഗക്ഷേമ സഭ, ബ്രാഹ്മണ സഭ തുടങ്ങിയ സമുദായ സംഘടനകള്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇതിന് മുമ്പും സന്യാസിമാര്‍, ക്ഷേത്ര പൂജാരികള്‍ തുടങ്ങിയവരെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയിയൽ ചർച്ച
മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും ശൃംഗേരി മഠാധിപതി ഭാരതീതീര്‍ത്ഥ സ്വാമിയെ സന്ദര്‍ശിച്ച സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശൃംഗേരി മഠാധിപതിയ്ക്കായി ഒരുക്കിയിരുന്ന സിംഹാസനം മാറ്റിയതിന്റെ തൊട്ടുപിന്നാലെ ആയത് കൊണ്ട് കൂടിയാണ് ഈ ചർച്ച കൊഴുക്കുന്നത്.
ശരിക്കും എന്താ പരിപാടി
പിണറായി വിജയൻ മന്ത്രിസഭയിലെ ഒരു മന്ത്രി സ്വാമിക്ക് വേണ്ടി വെച്ച സിംഹാസനം മാറ്റിയിടുന്നു കയ്യടി വാങ്ങുന്നു. അതേ ശൃംഗേരി മഠത്തിലെ അധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമ്പോള്‍ സി പി എമ്മിലെ തന്നെ മറ്റ് രണ്ട് മന്ത്രിമാർ സ്വാമിയെ കാണാൻ പോയി തൊഴുത് നിൽക്കുന്നു. ശരിക്കും എന്താണ് ഈ സർക്കാരിന്റെ നിലപാട്. അതോ അങ്ങനെ പ്രത്യേകിച്ച് നിലപാട് ഒന്നുമില്ലേ.
വാക്കിന് വിലയില്ലാത്ത സുധാകരൻ
വായിൽ തോന്നിയത് തോന്നുന്ന പോലെ വിളിച്ചുപറയുന്ന നേതാവാണ് ജി സുധാകരൻ. ഈ മാസം ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ തുറവൂര്‍ കേന്ദ്രത്തില്‍ ശങ്കരജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ സുധാകരന്‍ ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ശൃംഗേരി മഠാധിപതിയെ ദര്‍ശിക്കാന്‍ ഭക്തിപുരസരം എത്തുകയും ചെയ്തു. വാക്കിന് വിലയില്ലാത്ത സുധാകരൻ എന്ന് ആളുകൾക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.
തെറ്റ് വല്ലതുമുണ്ടോ
ആള്‍ദൈവങ്ങളെയും ബ്രാഹ്മണാധിപത്യത്തെയും എല്ലാ കാലത്തും എതിർക്കുന്ന പാർട്ടിയാണ് സി പി എം. എന്നാൽ വിശ്വാസികളായ പ്രവര്‍ത്തകരെയും നേതാക്കളെയും പാർട്ടി വിലക്കാറും ഇല്ല എന്നതാണ് വസ്തുത. ഇങ്ങനെ നോക്കുമ്പോൾ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും ചെയ്തതിൽ എന്തെങ്കിലും തെറ്റ് പറയാൻ പറ്റില്ല. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്ന നിലയ്ക്ക് മന്ത്രിമാരുടെ ഭക്തിപ്രകടനം ഒരു തെറ്റായ സന്ദേശം നൽകുന്നതുമാണ്.