ചക്കിട്ടപ്പാറ ഖനനം: എളമരത്തിനായി പിണറായി സർക്കാർ...? ഹൈക്കോടതി പിടിമുറുക്കുന്നു.
ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കുന്നതിന് എളമരം കരീം 5 കോടി കൈകൂലി വാങ്ങിയെന്ന ആരോപണം വിജിലന്‍സ് തള്ളിയിരുന്നു. കരീമിനെതിരെ കേസ് എടുക്കാന്‍ തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് എസ്. പി. ആര്‍ സുകേശനാണ്
കൊച്ചി: മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഉള്‍പ്പെട്ട ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടി വേണ്ടെന്ന വിജിലന്‍സ് ശുപാര്‍ശയിന്മേല്‍ ഹൈക്കോടതി സര്‍ക്കാരിന്‌റ വിശദീകരണം തേടി. ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കുന്നതിന് എളമരം കരീം 5 കോടി കൈകൂലി വാങ്ങിയെന്ന ആരോപണം വിജിലന്‍സ് തള്ളിയിരുന്നു. കരീമിനെതിരെ കേസ് എടുക്കാന്‍ തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് എസ്. പി. ആര്‍ സുകേശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോപണം രാഷ്രീയപ്രേരിതമാണെന്നായിരുന്നു റിപ്പോര്‍ട്ട്.
കോഴപ്പണം കൈമാറിയ കമ്പനി പ്രതിനിധികളെ കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചക്കിട്ടപ്പാറ, മാവൂര്‍ , കാക്കൂര്‍ വില്ലേജുകളിലായി 741.605 ഹെക്ടര്‍ ഭൂമിയില്‍ ഖനനും നടത്താന്‍ ആന്ധ്രയിലെ എംഎസ്പിഎല്‍ കമ്പനിക്ക് ക്രമവിരുദ്ധമായി അനുമതി നല്‍കി എന്നാണ് കേസ്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ് ചക്കിട്ടപ്പാറ. യുഡിഎഫ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പിണറായി സര്‍ക്കാര്‍ വന്നതോടെ അന്വേഷണം മന്ദഗതിയില്‍ ആയി. ഭൂമി പാട്ടത്തിന് നല്‍കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെന്ന നിഗമനത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് വെച്ചു. സിപിഎമ്മിലെ ഉന്നതനെ രക്ഷിക്കാനുള്ള ശ്രമത്തെ ആണ് ഹൈക്കോടതി ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്.