യെച്ചൂരിക്ക് കേരള ഘടകത്തിന്റെ രൂക്ഷ വിമർശനം; ബംഗാൾ ഘടകത്തിന് കീഴടങ്ങി? വിവാദത്തിന് വഴിവെച്ചത് മൗനം!
തിരുവനന്തപുരം: സീതാറാം യെച്ചൂരിക്ക് സിപിഎം കേരള ഘടകത്തിന്റെ രൂക്ഷ വിമർശനം. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വ വിവാദത്തിലാണ് യെച്ചൂരിയെ സംസ്ഥാന സമിതി അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പിന്തുണയാകാമെന്ന നിലപാടില്‍ യെച്ചൂരി മൗനം പാലിച്ചുവെന്നാണ് വിമര്‍ശനം. ബംഗാള്‍ ഘടകത്തിന് കേന്ദ്ര നേതൃത്വം കീഴടങ്ങരുതെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് യെച്ചൂരിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. അതേസമയം സീതാറാം യെച്ചൂരിയെന്ന വ്യക്തിക്കായിരുന്നു കോൺഗ്രസ് പിന്തുണ നൽകിയതെന്ന് എസ് രാമചന്ദ്രൻപിള്ള യോഗത്തിൽവിശദീകരിച്ചു.
ആ മൗനം പദവിക്ക് നിരക്കാത്തത്
ജനറൽ സെക്രട്ടറി ബംഗാൾ ഘടകത്തിന് കീഴടങ്ങുന്ന സമീപനം സ്വീകരിച്ചു. പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് യെച്ചൂരിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
യെച്ചൂരി മത്സരിക്കേണ്ടതില്ല
രാജ്യസഭാ സീറ്റിൽ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന കേന്ദ്രകമ്മിറ്റി തീരുമാനം എസ് രാമചന്ദ്രൻപിള്ള യോഗത്തിൽ വിശദീകരിച്ചു.
വിമർശനം ഉന്നയിച്ചത് ഇവർ
കെഎൻ ബാലഗോപാൽ, എം സ്വരാജ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് വിമർശനമുന്നയിച്ചത്.
കോൺഗ്രസ് തീരുമാനിക്കേണ്ടതില്ല
കോൺഗ്രസ് സീതാറാം യെച്ചൂരിയെയാണ് പിൻതുണക്കാമെന്ന് വാഗ്ദാനം ചെയ്തത്. സിപിഎമ്മിന്റെ സ്ഥാനാർഥി ആരായാരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കേണ്ടതില്ലെന്ന സന്ദേശമാണ് കേന്ദ്രകമ്മറ്റി നൽകിയതെന്നും എസ്ആർപി വ്യക്തമാക്കി.
ഒന്നാമത്തെ കാരണം
ജനറൽ സെക്രട്ടറിയുടേത് ഭാരിച്ച ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മത്സരരംഗത്തിറങ്ങുന്നത് ശരിയല്ല എന്നതായിരുന്നു ഒന്നാമത്തെ കാരണം.
നിബന്ധന പാലിച്ചു
രണ്ടുതവണയിൽ കൂടുതൽ മത്സരിക്കേണ്ടതില്ലെന്ന നിബന്ധന പാലിച്ചു എന്നതാണ് രണ്ടാമത്തെ കാരണമെന്നും എസ്ആർപി വിശദീകരിച്ചു.
ബംഗാൾ ഘടകത്തിന് പിടിവാശി
പിബി തള്ളിയ വിഷയം ബംഗാൾ ഘടകത്തിന്റെ പിടിവാശികൊണ്ടാണ് കേന്ദ്രകമ്മിറ്റിക്ക് പരിഗണിക്കേണ്ടി വന്നതെന്നും അദ്ദേഹം യോഗത്തിൽ വിശദമാക്കി.