ജനറൽ ആശുപത്രിയിലെ വെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടം!! സംഭവം ഡെങ്കിപ്പനി വാർഡിൽ!!
ഡെങ്കിപ്പനി ബാധിച്ച 30 പേരും എച്ച് 1 എൻ വാൺ ബാധിച്ച രണ്ട് കുട്ടികളുമാണ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഉപയോഗിക്കാനുള്ള വെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടം. ഡെങ്കിപ്പനി ബാധിച്ചവരെ ചികിത്സിക്കുന്ന വാർഡിലായിരുന്നു എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അമ്മ വെള്ളമെടുക്കുമ്പോഴാണ് വെള്ളത്തിൽ എലിയുടെ രോമം കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ ഇക്കാര്യം മറ്റുളളവരെ അറിയിക്കുകയായിരുന്നു.
ഡെങ്കിപ്പനി ബാധിച്ച 30 പേരും എച്ച് 1 എൻ വാൺ ബാധിച്ച രണ്ട് കുട്ടികളുമാണ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അതേസമയം സംഭവം അപമാനകരമാണെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ കൂട്ടിച്ചേര്‍ത്തു. ഡിഎംഒയോട് ആശുപത്രിലെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ഡോക്ടർ പരിഹസിച്ചെന്ന് രോഗികൾ പറയുന്നു. ആശുപത്രി വൃത്തിഹീനമാണെന്നും രോഗികൾ പരാതിപ്പെട്ടു. സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം തടയുന്നതിനായി ശുചീകരണ യജ്ഞം തന്നെ സർക്കാർ നടത്തിയിരുന്നു.