പകർച്ചപ്പനിയിൽ നിന്ന് മുക്തി നേടാതെ കേരളം; 24 മണിക്കൂർ മോണിറ്ററിങ് സെല്ലുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്നു. ഈ മാസം 25 പേരാണ് പനി ബാധിച്ച് മരിച്ചത്. ഒമ്പത് പേർക്ക് എച്ച്1 എൻ1 രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനിബാധിച്ച് സംസ്ഥാനത്തൊട്ടാകെ 23578 പേർ ചികിത്സ തേടിയിട്ടുണ്ട്. തിങ്ഖളാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 183 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെകുറിച്ച് ജനങ്ങളില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നതിനും ചികില്‍സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിയും മറ്റും അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ചൊവ്വാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ പറഞ്ഞു. ജില്ലകളിലുമുള്ള മോണിറ്ററിംഗ് സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം, ആശുപത്രികളിലെ ശുചിത്വനിലവാരം തുടങ്ങി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ പരാതിയോ ഏത് സമയത്തും മോണിറ്ററിംഗ് സെല്ലില്‍ അറിയിക്കാവുന്നതാണ്. സംസ്ഥാന തലത്തില്‍ ദിശയുടെ നമ്പറായ 1056 ടോള്‍ ഫ്രീ, 0471-2552056 (വോഡാഫോണ്‍, എയര്‍ടെല്‍) വഴിയും, ജില്ലകളില്‍ പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള നമ്പറുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാവുന്നതാണ്. ലഭിച്ച പരാതികള്‍ ഓരോ പഞ്ചായത്തുകളിലും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസറെ അറിയിക്കുകയും പരാതികള്‍ അന്വേഷിച്ച് എടുത്ത നടപടികള്‍ ബന്ധപ്പെട്ട ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി സുചീകരണ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനവകളും ക്ലബുകളും സുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.