പെൺകുട്ടി ലിംഗം മുറിച്ച ഗംഗേശാനന്ദ സ്വാമിയെ രക്ഷിച്ചത് എൽഡിഎഫ് സർക്കാർ? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!!
കൊച്ചി: പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ സ്വാമി ഗംഗേശാനന്ദ എന്ന ഹരിക്ക് എൽ ഡി എഫ് സർക്കാരുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. ഹിന്ദു ഐക്യവേദിയുടെ മുൻ അധ്യക്ഷനും ബി ജെ പി സംസ്ഥാന പ്രസിഡൻറുമായി കുമ്മനം രാജശേഖരനുമായി ഗംഗേശാനന്ദയ്ക്ക് ബന്ധമുള്ളതായി നേരത്തെ റിപ്പോർട്ടുകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ എൽ ഡി എഫ് സർക്കാരിലും ഇയാൾക്ക് സ്വാധീനമുള്ള കാര്യം ദി ഹിന്ദു പത്രമാണ് പുറത്ത് വിട്ടത്.
എന്താണ് സംഭവിച്ചത്
പൂജയുടെ മറവില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയായിരുന്നു സ്വാമി ഗംഗേശാനന്ദ എന്നാണ് റിപ്പോർട്ടുകൾ. സ്വാമി കയറിപ്പിടിച്ചതോടെ പെണ്‍കുട്ടി കത്തിയെടുത്ത് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നത്രെ. ദി ഹിന്ദുവിൽ പറയുന്നത് കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി ഛേദിക്കുകയായിരുന്നു എന്നാണ്.
സ്വാമി ഗംഗേശാനന്ദയ്ക്കെതിരെ പോലീസ് കേസ്
2009ൽ നടന്ന ഒരു പ്രതിഷേധത്തിനിടെ ഒരു സർക്കിൾ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിലെ പ്രതിയാണ് ഇയാളെന്ന് ഹിന്ദു റിപ്പോർട്ട് പറയുന്നു. എന്നാൽ അന്നത്തെ ഇടതുപക്ഷ സർക്കാരിൽ ഉണ്ടായിരുന്ന പിടിപാട് ഉപയോഗിച്ച് ഇയാൾ കേസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം പറയുന്നത്.
എന്താണ് സര്‍ക്കാർ ചെയ്തത്
സംഭവത്തിൽ സ്വാമി ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്ത സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു അന്ന് കേരളം ഭരിച്ചിരുന്ന എൽ ഡി എഫ് സർക്കാർ ചെയ്തത് എന്നാണ് ദി ഹിന്ദുവിലെ റിപ്പോർട്ട് പറയുന്നത്. ഗംഗേശാനന്ദയെ കോടതിയിൽ പോലും ഹാജരാക്കാതെ രക്ഷപ്പെടുത്താൻ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് ഇടപെട്ടുപോലും. വി എസ് അച്യുതാനന്ദനായിരുന്നു അന്ന് മുഖ്യമന്ത്രി.
ദി ഹിന്ദു ഇംഗ്ലീഷ് ദേശാഭിമാനി
വാർത്ത വന്നത് 'ദി ഹിന്ദു' പത്രത്തിൽ ആയോണ്ട് സംഘി പത്രം എന്ന് വിളിക്കാനും പറ്റില്ലല്ലോ കാറൽമാർക്സ് മുത്തപ്പാ.. കാരണം അത് ഇംഗ്ലീഷിലെ ദേശാഭിമാനിയല്ലേ - എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കളിയാക്കുന്നത്. ആ പെൺകുട്ടിയുടെ ഫാസിസ്റ്റ് നിലപാടിനെതിരെ സഖാക്കള് ലിംഗ ഫെസ്റ്റ് നടത്താനുള്ള സാധ്യത കാണുന്നുണ്ടല്ലോ - എന്നും കളിയാക്കലുകൾ ഉണ്ട്.
കുമ്മനവുമായി എന്ത് ബന്ധം
ഹിന്ദു ഐക്യവേദിയുടെ മുൻ അധ്യക്ഷനും ബി ജെ പി സംസ്ഥാന പ്രസിഡന്‍റുമായ കുമ്മനം രാജശേഖരനുമായി ഗംഗേശാനന്ദ സ്വാമിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വാർത്തകൾ. മുൻപ് കുമ്മനം രാജശേഖരന്‍ നയിച്ച ആറന്‍മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥ പാദയും പങ്കെടുത്തിരുന്നു. സമരത്തിലേക്ക് കൂടുതല്‍ സ്വാമിമാരെയും വിശ്വാസികളെയും പങ്കാളികളാക്കുന്നതില്‍ ഗംഗേശാനന്ദ മുഖ്യ പങ്കാണത്രെ വഹിച്ചത്.
കുമ്മനവും സ്വാമിയും
കുമ്മനത്തിന്റെ സമരത്തില്‍ സ്വാമി സജീവ സാന്നിധ്യമായിരുന്നു. സമരത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളില്‍ ഗംഗേശാനന്ദ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മീഡിയാവണ്‍ ചാനലാണ് പുറത്തുവിട്ടത്. സാംസ്‌കാരിക നായകന്‍മാരെയും ഹൈന്ദവ സംഘടനകളെയും സമരത്തിന്റെ ഭാഗമാക്കാന്‍ കുമ്മനം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2013 ഏപ്രില്‍ 18ന് ആറന്‍മുളയില്‍ പ്രത്യേക വൃക്ഷ പൂജ നടന്നു. ഇതില്‍ നിരവധി സന്ന്യാസി ശ്രേഷ്ഠന്‍മാര്‍ പങ്കെടുത്തിരുന്നു. ഇതിന് സ്വാമിമാരെ പങ്കെടുപ്പിക്കുന്നതിന് ഗംഗേശാനന്ദ മുഖ്യ പങ്കാണ് വഹിച്ചത്.
പീഡനം നേരത്തെ തുടങ്ങി
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുട കുടുംബത്തില്‍ നിന്നു സ്വാമി വന്‍ തുക കൈക്കലാക്കിയതായി റിപ്പോർട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നു 40 ലക്ഷം രൂപയും ഇന്നോവ കാറുമാണത്രെ ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച് കളഞ്ഞത്. അന്ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സ്വാമി പതിവ് പോലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.