ഡി സിനിമാസിന്റെ പേരില്‍ തര്‍ക്കം; മണിയും ദിലീപും ഉടക്കി, രഹസ്യവിവരം സിബിഐ പരിശോധിക്കും
മരണത്തിന് കുറച്ചുനാള്‍ മുമ്പ് മണിയുമായി ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് സിബിഐക്ക് വിവരം ലഭിച്ചത്.
തിരുവനന്തപുരം: ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസുമായി ബന്ധപ്പെട്ട് കലാഭവന്‍ മണിയും ദിലീപും തമ്മില്‍ ഉടക്കിയിരുന്നുവെന്ന് വിവരം. മണിയുടെ മരണത്തിന് കുറച്ചുനാള്‍ മുമ്പായിരുന്നു ഇത്. സംഭവത്തെ കുറിച്ച് മണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് രഹസ്യവിവരം ലഭിച്ചുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.
മരണത്തിന് കുറച്ചുനാള്‍ മുമ്പ് മണിയുമായി ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് സിബിഐക്ക് വിവരം ലഭിച്ചത്. ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയിലാണ് ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍. എന്നാല്‍ മണിയും ദിലീപും സംയുക്തമായാണ് ഈ സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണിക്കും നിക്ഷേപമുണ്ടായിരുന്നു
തിയറ്റര്‍ സമുച്ചയത്തില്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നുവത്രെ. എന്നാല്‍ തിയറ്റര്‍ ഉദ്ഘാടനത്തിന് ശേഷമാണ് ഉടമസ്ഥത സംബന്ധിച്ച് ദിലീപിനും മണിക്കുമിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊട്ടാരക്കരയിലെ പദ്ധതി
ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.
അഡ്വാന്‍സ് തുക നല്‍കിയതു മണി
ചാലക്കുടിയിലെ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും മണിയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിഎം സിനിമാസ്
മണിയും ദിലീപും സംയുക്തമായി ആരംഭിക്കുന്ന സംരഭത്തിന്റെ പേര് ഡിഎം സിനിമാസ് എന്നായിരിക്കുമെന്ന് മണി ചില അടുപ്പക്കാരോട് പറഞ്ഞിരുന്നു. പിന്നീടാണ് കൊട്ടാരക്കരയില്‍ ആരംഭിക്കാനിരുന്ന സംരഭം ചാലക്കുടിയിലേക്ക് മാറ്റിയത്. പിന്നീട് സംരഭത്തിന്റെ പേര് ഡി സിനിമാസ് എന്നാക്കുകയായിരുന്നു.
സര്‍ക്കാര്‍ ഭൂമി കൈയേറി
എന്നാല്‍ ഡിസിനിമാസ് നില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നാണ് ഉയരുന്ന പുതിയ ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
വ്യാജ ആധാരങ്ങള്‍
ആഡംബര സിനിമാ സമുച്ചയമായ ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.
എട്ട് ആധാരങ്ങള്‍
സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
മന്ത്രിയുടെ ഇടപെടല്‍
മുമ്പ് ഈ ആരോപണം ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാന്‍ തുടങ്ങിയ തൃശൂര്‍ ഭരണകൂടത്തെ ഒരു മന്ത്രി തടഞ്ഞതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ ഭൂമയിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കാണത്രെ. കൈയേറിയ ഭൂമിയില്‍ പുറമ്പോക്ക് ഉള്‍പ്പെടുന്നുണ്ടെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് ഉന്നതരുടെ സമ്മര്‍ദ്ദം മൂലം മുക്കിയെന്നാണ് ആരോപണം.
ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല
ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.
സിനിമയില്‍ വേഷം നല്‍കി
മുമ്പ് ഈ വിഷയത്തില്‍ നടപടി തുടങ്ങിയ ജില്ലാ ഭരണകൂടത്തെ മന്ത്രി ഇടപെട്ട് തടഞ്ഞെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതിന് പ്രത്യുപകാരമായി മന്ത്രിയുടെ ബന്ധുവിന് സിനിമയില്‍ വേഷം നല്‍കി ഉയര്‍ന്ന പ്രതിഫലം ദിലീപ് വാഗ്ദാനം ചെയ്‌തെന്നാണ് സൂചനയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ഹൈക്കോടതിക്ക് സംശയം
ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതിക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷിക്കാനും ഉത്തരവിട്ടു. തുടര്‍ന്നാണ് തൃശൂര്‍ കലക്ടര്‍ അന്വേഷണം നടത്തിയത്.
ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഇതില്‍ അന്ന് മന്ത്രി ഇടപെട്ടെന്നാണ് ആരോപണം.
സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു
അതിനിടെ, ദിലീപിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ ആരംഭിച്ചു. പോലീസ് ഇതുമായി ബന്ധപ്പെട്ട് ശേഖരിച്ച രേഖകളും കണക്കുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥര്‍ വന്നത് ഇതിനായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.