വിഴിഞ്ഞം പദ്ധതി തുടങ്ങി എന്നതുകൊണ്ട് തുടരേണ്ടതുണ്ടോ? എന്തുകൊണ്ട് പിണറായി കരാര്‍ മാറ്റി എഴുതുന്നില്ല?
സംസ്ഥാനത്തിന് ഭീമമായ നാശം വിതയ്ക്കുന്ന ഒരു പദ്ധതി തുടങ്ങിപ്പോയി എന്നതുകൊണ്ടു തുടരേണ്ടതുണ്ടോയെന്ന് ഡോ. ആസാദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചേദിക്കുന്നു.
തിരുവന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ ആശങ്കകൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കരാറിൽ ഒപ്പിട്ട വിഴിഞ്ഞം തുറമുഖ പദ്ധതി സർക്കാരിന്റെ താൽപ്പര്യത്തിന് എതിരാണെന്നും കരാർ കാലാവധി നാൽപ്പത് വർഷമാക്കിയത് സംസ്ഥാന താൽപ്പര്യം ഹനിക്കുന്നതാണെന്നും സിഎജി റിപ്പോർട്ടിലുണ്ടായിരുന്നു.
മോദിയെ പരിഗണിക്കാത്ത ചൈനയ്ക്ക് പിണറായി മുത്ത്! കേരളത്തിന് എന്തും നൽകാം,പിണറായിക്ക് ചൈനയിലേക്ക് ക്ഷണം
സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ അതീവ ഗൗരവമുഴള്ളതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. എന്നാൽ വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയുണ്ടെന്നും ഇല്ലെന്നുമൊക്കെ പറഞ്ഞു കേൾക്കുന്നു, അന്വേഷണം നടക്കട്ടെ എന്നുമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടെന്ന് രാഷ്ട്രീയ നിരീക്ഷൻ ഡോ. ആസാദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറ്റപ്പെടുത്തുന്നു. സിഎജിയുടെ കണ്ടെത്തൽ ഇപ്പോൾ വെറും പരാതിയായി തീർന്നിരിക്കുന്നു. സംസ്ഥാനത്തിന് ഭീമമായ നാശം വിതയ്ക്കുന്ന ഒരു പദ്ധതി തുടങ്ങിപ്പോയി എന്നതുകൊണ്ടു തുടരേണ്ടതുണ്ടോയെന്ന് ഡോ. ആസാദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചേദിക്കുന്നു.
എന്തിനാണ് അന്വേഷണം?
റിപ്പോര്‍ട്ട് സംസ്ഥാനത്തിന് ഹാനികരമെന്നു ചൂണ്ടിക്കാട്ടിയ ഒരു കരാറും പദ്ധതിയും അതേമട്ടു നടക്കട്ടെ എന്നു പറയുന്നതിന്റെ താല്‍പ്പര്യം വ്യക്തമല്ല. പിന്നെ എന്തിനാണ് അന്വേഷണമെന്ന് ഡോ. ആസാദ് ചോദിക്കുന്നു.
റിപ്പോർട്ട് വെറും പരാതിയായി
വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിശ്ചയം. സി എ ജി യുടെ കണ്ടെത്തല്‍ വെറും പരാതിയായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
എന്തോ പിശകുണ്ട്....
കുറ്റകൃത്യം തടയുകയോ തിരുത്തുകയോ വേണ്ടതില്ല, അതു തുടരട്ടെ അന്വേഷണവും നടക്കട്ടെ എന്ന പിണറായി സർക്കാരിന്റെ നിലപാടില്‍ എന്തോ പിശകുണ്ട്. ആ നയം അദാനിയെ മാത്രം സഹായിക്കുന്നതാണ്.
അദാനിക്ക് അതികലാഭ മുണ്ടാക്കി കൊടുക്കുന്നു
വിഴിഞ്ഞം പദ്ധതി സംസ്ഥാന താൽപ്പര്യം ഹനിക്കുന്നതാണെന്നും നിയമ വിരുദ്ധമാണെന്നും അദാനിക്ക് 29000 കോടി രൂപയുടെ അധികലാഭമുണ്ടാക്കി കൊടുക്കാനേ കരാര്‍ ഉപകരിക്കൂ എന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലുള്ളത്.
കൂടുതൽ തുക മുടക്കുന്നത് സർക്കാർ, പക്ഷേ... ലാഭം!
7525 കോടിരൂപ മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് 67 ശതമാനം തുകയും മുടക്കുന്നത് സര്‍ക്കാറാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പിന്റെത്. എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്കു വന്‍ ലാഭമാണുണ്ടാവുക എന്നും റിപ്പോര്‍ട്ടിലുണ്ട്.
കരാർ മാറ്റി എഴുതാൻ തോന്നാത്തതെന്തേ?
നേരത്തേ ആറായിരം കോടി രൂപയുടെ അഴിമതിയെന്ന് ആരോപിച്ചത് ശരിയാണെന്നാണ് തെളിഞ്ഞത്. ഇടതുപക്ഷത്തിന്റെ ആരോപണം ശരിയെന്നു തെളിഞ്ഞിട്ടും ആ കരാര്‍ മാറ്റി എഴുതണമെന്നു ഇടതുപക്ഷത്തിനുതന്നെ തോന്നാത്തതിന്റെ യുക്തി എന്താണെന്നും ഡോ. ആസാദ് ചോദിക്കുന്നു.
ജനവിരുദ്ധത പരിഹരിക്കണം
കരാറിലെ ജനവിരുദ്ധത പരിഹരിച്ചേ മുന്നോട്ടുപോകാവൂ. അങ്ങനെയൊരു നീക്കമാണ് ഇടതുപക്ഷ ഗവണ്‍മെന്റില്‍നിന്നു ജനം പ്രതീക്ഷിക്കുന്നതെന്ന അപേക്ഷയോടെയാണ് ഡോ. ആസാദ് തന്റെ ഫേസ്ബുക്ക് പേജ് അവസാനിപ്പിക്കുന്നത്.