കവിതയിലെ പുത്തൻ താരോദയമായി ദ്രുപത്; ഒളിച്ചുവെച്ച വരികൾക്ക് അഭിനന്ദനവും സമ്മാനവും...
ദ്രുപത് കവിത എഴുതുമെന്ന് അച്ഛനും അമ്മയും തിരിച്ചറിഞ്ഞത് ഏതാനും വർഷം മുന്പ് മാത്രമാണ്.
കണ്ണൂര്‍: സബ് ജില്ലാ തലത്തില്‍ ഏഴാം സ്ഥാനവും സി ഗ്രേഡും മാത്രം ഉണ്ടായിരുന്ന കുട്ടിയ്ക്കാണ് സംസ്ഥാന കലോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് വയനാട് സ്വദേശിയായ ദ്രുപത് അപ്പീലിന് പോയത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തോടെ കണ്ണൂരിലേക്ക്. കുട്ടിക്കവിത എന്നതിന് അപ്പുറം മികച്ച കലാസൃഷ്ടിയാണ് ദ്രുപതിന്‌റെ രചനയെന്ന് വിധികര്‍ത്താക്കള്‍ പറയുന്നു.
''ഒരു
ചാട്ടം
കൊണ്ട്
ഒന്നു
മാകാതെ
തീ
കോരിക്കൊണ്ട്
നടക്കുന്നവരുണ്ട്
സതി
പോലെ
ഒരനുഷ്ഠാനമായാണ്
അതിന്റെ
ജീവിതം''
'പലതരം സെല്‍ഫികള്‍' എന്നതായിരുന്ന കവിതാരചനാ മത്സരത്തിലെ വിഷയം. മത്സരഫലം വരുന്നതിന് മുമ്പേ തന്നെ കൊച്ചുമിടുക്കന്‍ നാട്ടിലേക്ക് വണ്ടി കയറിയിരുന്നു. വിജയവും തോല്‍വിയും ഒന്നും ദ്രുപതിനെ ബാധിക്കുന്നതേ അല്ല. അധികം ആരോടും സംസാരിക്കാത്ത ദ്രുപത് കവിത എഴുതുമെന്ന് വീട്ടുകാര്‍ അറിയുന്നത് തന്നെ ഒന്‍പതാം ക്ലാസില്‍ വെച്ചാണ്. പിന്നെ മകന് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ ജയനും അമ്മയും ഒപ്പം നിന്നു.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ ദ്രുപതിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. തബല വായനയും ഫുട്‌ബോളുമാണ് ഈ കൊച്ചുമിടുക്കന്‌റെ മറ്റ് ഇഷ്ടങ്ങള്‍. അനിയത്തി മൗര്യയും തബല പഠിക്കുന്നുണ്ട്.
മാതൃഭൂമി ആഴ്ചപതിപ്പില്‍ ദ്രുപത് എഴുതിയ 'ഭയം' എന്ന കവിത ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത വിദ്യാര്‍ത്ഥിയുടെ എഴുത്തിലുണ്ടെന്നാണ് ആസ്വാദകര്‍ അഭിപ്രായപ്പെട്ടത്. ദ്രുപതിന്‌റെ ഏതാനും വരികള്‍ ഇതാ...
"ഓര്‍ക്കുന്തോറും
മധുരിക്കുന്ന
ഒരുവാക്കായി
നിന്‍റെ
കവിതയിലേക്ക്
ഉരുണ്ടുരുണ്ടു
പോകണം."