16 മണിക്കൂർ നീണ്ട പരിശ്രമം; ചെളിയിൽ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി!
ആലപ്പുഴ: തുറവൂരില്‍ ഇടഞ്ഞോടി ചതുപ്പില്‍ താണ ആനയെ കരയ്ക്കെത്തിച്ചു. പതിനാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്ക്കെത്തിച്ചത്. തികച്ചും അവശനിലിയിലാണ് ആന. ഉത്സവശേഷം ലോറിയില്‍ കൊണ്ടുവരുന്നതിനിടെയാണ് തുറവൂരില്‍ എത്തിയപ്പോള്‍ ആന ഇടഞ്ഞത്. ഇടഞ്ഞ് ഓടുന്നതിനിടെ ആന ചതുപ്പില്‍ അകപ്പെടുകയായിരുന്നു.
ചതുപ്പില്‍ താഴ്ന്ന പിന്‍കാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കടല്‍ മണല്‍കൊണ്ടുവന്ന് തിട്ടബലപ്പെടുത്തി ആനയുടെ മുന്‍കാലുകളും തലയും സുരക്ഷിതമാക്കി. നേരത്തെ മുന്‍കാലുകള്‍ ഉയര്‍ത്തി സമീപത്തെ തിട്ടയില്‍ ചവിട്ടി കയറാന്‍ ശ്രമിച്ചെങ്കിലും മണ്ണിടിഞ്ഞതോടെ ആന വീണ്ടും ചതുപ്പിൽ വീഴുകയായിരുന്നു. പാപ്പാന്മാര്‍ ആനയെ ചതുപ്പില്‍നിന്ന് കയറ്റാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് ആനയെ കരക്ക് കയറ്റാന്‍ ശ്രമിച്ചു.
ഉച്ചയോടെ എലിഫന്റ് റെസ്ക്യൂ ടീം എത്തിച്ച വലിയ ബെല്‍റ്റുകളും ചങ്ങലകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിൽ ആനയുടെ ശരീരത്തിന്റെ പകുതി ഭാഗം മണൽതിട്ടയിലേക്ക് കയറ്റാൻ സാധിച്ചു. ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ബാലകൃഷ്ണന്‍ എന്ന ആന പുലര്‍ച്ചെയാണ് ഇടഞ്ഞത്. ലോറിയില്‍ കൊണ്ടുപോകുന്നതിന് സ്ഥാപിച്ച ചടക്കൂട് തകര്‍ത്ത് ചാടിയ ആന രണ്ട് മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വാഹനങ്ങളും വീടിന്റെ മതിലുകളും തകത്തിരുന്നു.