മദ്യം വില്‍ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് എക്‌സൈസ് മന്ത്രി! ജനങ്ങളുമായി ഒരു ഏറ്റുമുട്ടലിനില്ല...
വിധിയില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ നിയമവിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിനിടെ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അഭ്യര്‍ത്ഥനയെന്നതും ശ്രദ്ധേയമാണ്.
പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ ജനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. വിധിയില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ബിയര്‍, വൈന്‍, കള്ള് എന്നിവയ്ക്ക് വിധി ബാധകമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ബീവറേജ് കോര്‍പ്പറേഷനും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, പാതയോരത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പുതിയ സ്ഥലങ്ങളിലെ ജനങ്ങളുടെ എതിര്‍പ്പ് ശക്തമായതിനാല്‍ പല ഔട്ട്‌ലെറ്റുകളും മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം നന്തന്‍കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സമരത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പിന് പിന്മാറേണ്ടി വന്നതും വാര്‍ത്തയായിരുന്നു.
മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബെവ്‌കോയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 31നകം പാതയോരത്തെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. അതേസമയം, വിധിയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് പുറമേ മറ്റു ചില സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.