ഇതും കോളേജ്, ഇങ്ങനെയും പ്രിന്‍സിപ്പാള്‍; ജിഷ്ണുമാര്‍ ഉണ്ടാകുന്നതെങ്ങനെ? ഞെട്ടിക്കും ഈ വിവരങ്ങള്‍
തൃശൂരിലെ പെരുവല്ലൂരിലുള്ള മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് എതിരെ ആരോപണങ്ങളുമായി ഒരു ഫേസ്ബുക്ക് പോസ്റ്റ്.
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അക്രമങ്ങളും പുറത്തു കൊണ്ടുവരാന്‍ കാരണമായി. നെഹ്‌റു കോളേജിന്റെ തന്നെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാനേജ്‌മെന്റിന്റെ കിരാത മുറകളാണ് പുറത്തു വരുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് പലരേയും പലതും തുറന്നു പറയാന്‍ പ്രേരിപ്പിക്കുന്നതും.
തൃശൂരിലെ പെരുവല്ലൂരിലുള്ള മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് എതിരെ ആരോപണങ്ങളുമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ജിഷ്ണു ഒരു നൊമ്പരമാകുമ്പോള്‍ എന്ന നമ്മള്‍ പഠിച്ച കോളേജിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാലോ...' എന്ന വരികളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. സമീറ ഷംസുദീന്‍ എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോളേജിനും കോളേജ് പ്രിന്‍സിപ്പാളിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ആരോപണങ്ങളെ സാധൂകരിക്കുന്നുണ്ട്.
രണ്ട് മൂന്ന് വര്‍ഷം മുമ്പ് മദര്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റിലെ വിവരണങ്ങള്‍ ആരംഭിക്കുന്നത്. ക്ലാസില്‍ ഒരു പേന വീണതിനേകുറിച്ചുണ്ടായ വാക്കു തര്‍ക്കത്തില്‍ നിന്നാണത്രെ അവിടെ ഒരു വിദ്യാര്‍ത്ഥി സമരം നടന്നത്. വിദ്യാര്‍ത്ഥികളുമായി ഒരു ചര്‍ച്ചയ്ക്കു പോലും തയാറാകാതിരുന്ന പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ കാര്‍ ഓടിച്ചു പോകുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. പ്രിന്‍സിപ്പാള്‍ അബ്ദുള്‍ സലീമിനെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ജീവന് വില കല്പിക്കാത്ത പ്രിന്‍ിപ്പാളിന്റെ രാജിക്കായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒന്നടങ്കം രംഗത്തിറങ്ങി. വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനേജ്‌മെന്റ് ട്രസ്റ്റ് (അല്‍ നാസര്‍ ട്രസ്റ്റ്) ഒന്നടങ്കം രാജി വച്ചു. ഇതിനേത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്നും നീക്കിയെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്കു ശേഷം പൂര്‍വാധികം ശക്തിയാര്‍ജജിച്ച് പ്രിന്‍സിപ്പാള്‍ തിരിച്ചെത്തിയന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രിന്‍സിപ്പാളായി തിരച്ചെത്തിയ അബ്ദുള്‍ സലീം സമരത്തിന് മുന്നില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നത്രെ. വ്യാജ റാഗിംഗ് പരാതി നല്‍കി ഒരു വിദ്യാര്‍ത്ഥിയെ ഡിസ്മിസ് ചെയ്തു. തുടര്‍ന്ന് കേസ് കൊടുത്ത വിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റിയില്‍ തന്റെ നിരപരാധിത്വം തെളിച്ച് പരീക്ഷ എഴുതകയാണുണ്ടായതത്രെ. അന്ന് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് തടഞ്ഞുവെച്ചു. പ്രിന്‍സിപ്പാളിനെതിരെ കൊടുത്ത പരാധി വ്യാജമാണെന്നും അതില്‍ ക്ഷമ ചോദിക്കുന്നും എഴുതി വാങ്ങിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫൈന്‍ ഈടാക്കുകയാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2500 രൂപ ഫൈനുള്ള കോളേജില്‍ പെട്ടന്നൊരു ദിവസം മിന്നല്‍ പരിശോധന നടത്തി പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ക്ക് ഫൈനായി ഈടാക്കിയത് 5000 രൂപയാണ്. ഇത് ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കളെ കോളേജ് ഗേറ്റില്‍ തടഞ്ഞെന്നും ആരോപിക്കുന്നു. യൂണിഫോം ഇട്ടില്ലെങ്കില്‍ 50 രൂപ, ഐഡി കാര്‍ഡ് ഇല്ലെങ്കില്‍ 50 രൂപ, ഐഡി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പുതിയതു വാങ്ങാന്‍ 100 രൂപ. എന്നാല്‍ ഈ ഫൈനിനൊന്നും റെസീപ്റ്റ് ഇല്ലത്രെ. ഒരു രജിസ്റ്റര്‍ നോട്ടില്‍ രേഖപ്പെടുത്തുകയാണ് പതിവ്. ഫൈന്‍ അടക്കാത്തവരുടേത് സെമസ്റ്റര്‍ ഫീസിനൊപ്പം ഈടാക്കും.
ആണ്‍കുട്ടികള്‍ക്കെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കാറുണ്ടത്രെ. അനുസരിക്കാത്തവരോട് അസ്ലീല ചുവയോടെ സംസാരിക്കും. ഇങ്ങനെ നിരവധി പരാതികളാണ് പോസ്റ്റില്‍ ആദിയോടന്തം. രണ്ടു മാസം മാത്രം പഠിച്ച് തിരിച്ചു പോകുന്നവര്‍ക്ക് ഫീസും തിരിച്ചു നല്‍കാറില്ല. 20000 മുതല്‍ 50000 രൂപ വരെ ഇത്തരത്തില്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉണ്ടത്രെ. മാനേജ്‌മെന്റ് ഫീസില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഫീസ് തിരിച്ചു നല്‍കാറില്ലന്നാണത്രെ കോളേജ് അധികൃതര്‍ പറയുന്നത്. പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയുടെ വിവാഹം മുടക്കുമെന്നു വരെ ഭീഷണിപ്പെടുത്തിയത്രേ... അവസാനിക്കെതെ നീളുകയാണ് പരാതികള്‍.
കുട്ടികളോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അവരെ ഡീബാര്‍ ചെയ്യുകാണ് പതിവ്. പത്തില്‍ കൂടുതല് വിദ്യാര്‍ത്ഥികളെ ചുരുങ്ങിയ കാലം കൊണ്ട് ഡീബാര്‍ ചെയ്തിട്ടുണ്ടത്രെ. പരീക്ഷയ്ക്ക് അടുത്ത ബഞ്ചിലെ കുട്ടിയോട് സംസാരിച്ചും എന്ന കാരണത്താല്‍ ഡീബാര്‍... ചിലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിരപരാധിത്വം തെളിയിച്ച് പരീക്ഷ എഴുതി. പലരും പഠനം നിറുത്തിയെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇങ്ങനെ ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചും ഏകാധിപതിയായ തുടരുന്ന പ്രിന്‌സിപ്പലിനെതിരെ ശബ്ദിക്കാന്‍ അവിടുത്തെ വിദ്യാര്‍ഥികള്‍ അശക്തരാണെന്നും ഇവര്‍ക്കായി നമുക്ക് ശബ്ദിച്ചു കൂടെയെന്നും പോസ്റ്റില്‍ ചോദിക്കുന്നു. ഇനിയൊരു ജിഷ്ണു ആവര്‍ത്തിക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം