മഞ്ചേശ്വരത്ത് സുരേന്ദ്രൻ എംഎൽഎ ആകും!! തടയാൻ ലീഗിന്റെ കുതന്ത്രം!! പിന്തുണയുമായി ഇടതും !!
കേസിൽ വിധി പ്രതികൂലമായിരിക്കുമെന്ന് മനസിലാക്കിയ മുസ്ലിംലീഗ് സുരേന്ദ്രൻ എംഎൽഎ ആകാതിരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കാസർഗോഡ്: കള്ളവോട്ട് ആരോപണം ശക്തമായ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ എംഎൽഎ ആകുമെന്ന് സൂചന. കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ നൽകിയിരുന്ന കേസ് അന്തിമ ഘട്ടത്തിലാണ് . കേസിൽ അടുത്ത മാസം വിധി വരും. വിധി സുരേന്ദ്രൻ അനുകൂലമായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. അങ്ങനെയെങ്കിൽ സുരേന്ദ്രൻ എംഎൽഎ ആകും.
അതിനിടെ കേസിൽ വിധി പ്രതികൂലമായിരിക്കുമെന്ന് മനസിലാക്കിയ മുസ്ലിംലീഗ് സുരേന്ദ്രൻ എംഎൽഎ ആകാതിരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിനായി നിലവിലെ എംഎൽഎ അബ്ദുൾ റസാഖിനെ രാജി വയ്പ്പിക്കാനുള്ള ശ്രമങ്ങൾ ലീഗ് നടത്തുന്നുണ്ടെന്നാണ് സൂചനകൾ.മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബിജെപിയിൽ നിന്ന് ഒരംഗം കൂടി നിയമസഭയിൽ എത്തുന്നതിനോട് ലീഗിനെ കൂടാതെ ഇടത് പക്ഷത്തിനും എതിർപ്പുണ്ട്. അതിനാൽ ഇടത് പക്ഷത്തിന്റെ പിന്തുണ ഉണ്ടെന്നും വിവരങ്ങളുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.
കെ സുരേന്ദ്രൻ എംഎല്‍എ ആകും?
കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കെ സുരേന്ദ്രൻ നടത്തുന്ന നിയമ പോരാട്ടത്തില്‍ വിധി സുരേന്ദ്രന് അനുകൂലമായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇത് മുസ്ലീം ലീഗിനെയും ഇടതിനെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. വിധി അനുകൂലമായാൽ സുരേന്ദ്രൻ എംഎൽഎ ആകും. ഇതൊഴിവാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന് ശ്രമം
സുരേന്ദ്രൻ എംഎല്‍എ ആകാതിരിക്കാൻ മഞ്ചേശ്വരത്ത് ഉപ തിരഞ്ഞെടുപ്പ് നടത്താനാണ് ലീഗിന്റെ നീക്കം. ഇതിനായി നിലവിലെ എംഎൽഎ ആയ അബ്ദുൾ റസാഖിനെ രാജിവയ്പ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാണ് പുതിയ നീക്കങ്ങളെന്നും സൂചനകളുണ്ട്. ഇടതുപക്ഷവുമായി രഹസ്യ ധാരണയോടെ ഉപതിരഞ്ഞെടുപ്പിൽ വിജയം നേടാനാകുമെന്നാണ് ലീഗിന്റെ ധാരണ.
രാജി ഇങ്ങനെ
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അബ്ദുൾ റസാഖിനെ രാജി വയ്പ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നാണ് വിവരം. സുരേന്ദ്രന്റെ കേസിനെ നിയമപരമായി നേരിടുന്നതിനൊപ്പം അതിനെ രാഷ്ട്രീയമായി പരാജയപ്പടുത്തുക എന്നതും ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഈ വിഷയത്തിൽ രാജി വച്ചാൽ അത് ഏത് തരത്തിലുള്ള നിയമ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിലും ചർച്ച നടത്തുന്നുണ്ട്.
വേങ്ങരയിലെ ഒഴിവ്
വേങ്ങര മണ്ഡലത്തിൽ ഇപ്പോൾ ഒഴിവുണ്ട്. ഇതിൻറെ കൂട്ടത്തിൽ ഉപ തിരഞ്ഞെടുപ്പ് നടത്തിയാൽ അത് രാഷ്ട്രീയമായി നേട്ടമാകുമെന്ന് ലീഗ് കരുതുന്നുണ്ട്.
ആരോപണം ഇങ്ങനെ
മരിച്ച നാലുപേരുടെ പേരിൽ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഇതിൽ ഒരാളുടെ മരണ സർട്ടിഫിക്കറ്റ് നേരത്തെ ഹാജരാക്കിയിരുന്നു. മരിച്ചവരും സ്ഥലത്തില്ലാതിരുന്നവരുമായ 259 പേരുടെ പേരിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ഇവരുടെ പേര് , പ്രായം , വിലാസം തുടങ്ങിയ എല്ലാ വിവരങ്ങളും സുരേന്ദ്രൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കേന്ദ്രം പറയുന്നത്
കള്ളവോട്ട് നടന്നത് കേന്ദ്രവും സ്ഥിരീകരിക്കുന്നുണ്ട്. വോട്ട് ചെയ്തതായി രേഖകളിലുള്ള 26 പേരിൽ 20 പേരും തിരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നുവെന്ന് വ്യക്തമായി. അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കിയുള്ളവരുടെ യാത്ര രേഖകൾ പരിശോധിച്ച് വരികയാണ്. ഇവരുടെ പേരു വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഇനി നൂറിലധികം പേരുടെ യാത്രാ രേഖകൾ പരിശോധിക്കാനുണ്ട്.
കോടതി നിർദേശം
കള്ളവോട്ടിൽ ഉൾപ്പെട്ടുവെന്ന് പറയുന്ന വോട്ടർമാരോട് നേരിട്ട് ഹാജരായി വോട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വിസ്താരത്തിൽ മൂന്നു പേർ മാത്രമാണ് ഹാജരായത്.