ജിമ്മിയും ജോയിയും തമ്മിൽ കുടുംബ പ്രശ്നം മാത്രം!! സിലീഷിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു!!
ജോയിയും ജിമ്മിയും തമ്മിൽ കുടുംബപരമായ പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഭൂമി സംബന്ധിച്ച് തർക്കങ്ങളില്ലെന്നും ജോൺസൻ പറയുന്നു.
കോഴിക്കോട് : കരമടച്ച് കിട്ടാത്തതിൽ മനംനൊന്ത് ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം കുടുംബ പ്രശ്നമായി വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. ആത്മഹത്യ ചെയ്ത ജോയിയുടെ സഹോദരൻ ജോൺസനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോയിയുടെ ആത്മഹത്യ കുറിപ്പിൽ സഹോദരൻ ജിമ്മിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജിമ്മിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആരോപണവുമായി ജോൺസൻ രംഗത്തെത്തിയത്. ജോയിയും ജിമ്മിയും തമ്മിൽ കുടുംബപരമായ പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഭൂമി സംബന്ധിച്ച് തർക്കങ്ങളില്ലെന്നും ജോൺസൻ പറയുന്നു.
ജോയിക്ക് പിതാവിൽ നിന്ന് ഒസ്യത്തായി ലഭിച്ച കൃത്യമായ ഭൂമി ഉണ്ടായിരുന്നതായി ജോൺസൻ പറയുന്നു. വില്ലേജ് അസിസ്റ്റന്റ് സിലീഷുമായിട്ടാണ് ജോയിക്ക് ഭൂമി തർക്കം ഉണ്ടായിരുന്നതെന്നു ജോൺസൻ പറയുന്നു. സിലീഷിനെ സംരക്ഷിക്കാൻ സർവീസ് സംഘടനകൾ ഇടപെടുന്നുണ്ടെന്നും ജോൺസൻ ആരോപിക്കുന്നു.
ജോയിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ആത്മഹത്യ കുറിപ്പിൽ ജിമ്മിയുടെ പേര് വന്നതെന്നും ജോൺസൻ വ്യക്തമാക്കുന്നു. ജോയിയും ജിമ്മിയും ചില പ്രശ്നത്തിന്റെ പേരിൽ മിണ്ടാറില്ലായിരുന്നുവെന്ന് ജോയിയുടെ ഭാര്യ പറഞ്ഞു.
ജിമ്മി ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ജോയ് ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു.