ഉദ്യോഗസ്ഥർ മാത്രമല്ല കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സഹോദരനും?ആത്മഹത്യ കുറിപ്പിൽ ഞെട്ടിക്കുന്ന വിവരം
സഹോദരൻ വസ്തു കൈക്കലാക്കുന്നതിനായി അസിസ്റ്റന്റ് ഓഫീസർ സിരീഷിനെ സ്വാധീനിച്ചിരുന്നതായും കത്തിൽ പറയുന്നു.
കോഴിക്കോട്: കരം സ്വീകരിക്കാത്തതിനെ തുടർന്ന് ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹോദരന് പങ്കെന്ന് സൂചന. ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ ആത്മഹത്യ കുറിപ്പിൽ ബന്ധുക്കളെ കുറിച്ച് പരാമർശങ്ങൾ ഉണ്ടെന്നാണ് സൂചന. ജോയിയുടെ 80 സെന്റ് ഭൂമിയോട് ചേർന്ന് വസ്തുവുള്ള സഹോദരൻ ജോയിയുടെ വസ്തുകൂടി കൈക്കലാക്കാൻ ശ്രമിച്ചതായി കത്തിൽ പരാമർശിക്കുന്നുണ്ടെന്ന് സൂചനകളുണ്ട്.
സഹോദരൻ വസ്തു കൈക്കലാക്കുന്നതിനായി അസിസ്റ്റന്റ് ഓഫീസർ സിരീഷിനെ സ്വാധീനിച്ചിരുന്നതായും കത്തിൽ പറയുന്നു. കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതില്‍ മനം നൊന്താണ് വില്ലേജ് ഓഫീസിലെ ഗ്രില്ലില്‍ ജോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ചോദിച്ചിരുന്നതായും ജോയിയുടെ ഭാര്യ മൊഴി നൽകി.
സഹോദരനെതിരെ പരാമർശം
ചെമ്പനോട വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ച കർഷകൻ ജോയിയുടെ ആത്മഹത്യ കുറിപ്പിൽ സഹോദരനെതിരെ പരാമർശമുള്ളതായി സൂചന. മറ്റ് ചില ബന്ധുക്കൾക്കെതിരെയും പരാമർശങ്ങൾ ഉണ്ടെന്നാണ് വിവരം. ബൈക്കിൽ നിന്നാണ് ജോയിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
സഹോദരനുമായി സ്വത്ത് തർക്കം
സഹോദരനുമായി ചില സ്വത്ത് തർക്കങ്ങൾ ഉണ്ടായിരുന്നതായി കത്തിൽ പരാമർശമുണ്ട്. ജോയിയുടെ 80 സെന്റ് ഭൂമിക്ക് സമീപം വസ്തുവുള്ള സഹോദരനെതിരെയാണ് പരാമർശം ഉള്ളത്. ഇവിടെ ക്വാറി ആരംഭിക്കാൻ സഹോദരൻ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലിയായിരുന്നു തർക്കമെന്നും പോലീസ് പറയുന്നു.
കരമടച്ച് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം
സഹോദരൻ തന്റെ വസ്തുവിന് കരമടച്ച് വസ്തു തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നതായി കത്തിൽ പറയുന്നുണ്ട്. ഇതിനായി സഹോദരൻ വില്ലേജ് അസിസ്റ്റന്റായ സിരീഷിനെ സ്വാധീനിച്ചിരുന്നുവെന്നും ആരോപണമുണ്ട്. അതിനാലാണ് തന്നെ കരമടയ്ക്കാൻ അനുവദിക്കാതിരുന്നതെന്നും ജോയി ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു.
സിരീഷ് ഒളിവിൽ
ജോയിയുടെ കത്തിൽ ആരോപണ വിധേയനായ വില്ലേജ് അസി. ഓഫീസർ സിരീഷ് ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇയാൾ ഒളിവിൽ പോയത്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ബന്ധുക്കളെ ചോദ്യം ചെയ്യും
കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ജോയിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്ന സഹോദരനെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
വില്ലേജ് ഓഫീസിൽ ആത്മഹത്യ
കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസ് അധികൃതർ വിസമ്മതിച്ചതിൽ മനം നൊന്താണ് കർഷകൻ വില്ലേജ് ഓഫീസിലെ ഗ്രില്ലിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. വില്ലേജ് ഓഫീസിലുള്ളവർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നൽകാതിരുന്നതിനെ തുടർന്നാണ് നികുതി സ്വീകരിക്കാതിരുന്നതെന്നും ആരോപണമുണ്ട്.